കരിപ്പൂർ:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽനിന്നായി രണ്ട് കോടിയോളം രൂപയുടെ സ്വർണമിശ്രിതം പിടികൂടി. ആകെ 4.7 കിലോ സ്വർണമിശ്രിതമാണ് പിടിച്ചെടുത്തത്.
ബഹ്റൈനിൽനിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ഹനീഫയിൽനിന്ന് 2.2 കിലോ സ്വർണമിശ്രിതമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്തിയത്. എയർ അറേബ്യ വിമാനത്തിലെത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനിൽനിന്ന് 2.5 കിലോ സ്വർണവും പിടിച്ചെടുത്തു. പാന്റ്സിലെ രഹസ്യ അറകളിൽ തുന്നിപിടിപ്പിച്ചനിലയിലാണ് ഇയാളിൽനിന്ന് സ്വർണം കണ്ടെടുത്തത്. മലപ്പുറം സ്വദേശി അബ്ദുൾ ജലീലിൽനിന്ന് 355 ഗ്രാം സ്വർണവും പിടികൂടി.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തുന്നതായി ഡി.ആർ.ഐ.യ്ക്കും കസ്റ്റംസിനും നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയതോടെയാണ് യാത്രക്കാരിൽനിന്ന് സ്വർണംപിടികൂടിയത്. കഴിഞ്ഞദിവസം ഒരു എയർ ഹോസ്റ്റസിൽനിന്നും സ്വർണം പിടിച്ചെടുത്തിരുന്നു. വരുംദിവസങ്ങളിലും കർശനമായ പരിശോധന തുടരും.