ബി ജെ പി യുടെ വിജയയാത്രയ്ക്ക് ഇന്നാരംഭം; തുടക്കം കുറിക്കാൻ യോഗി ആദിത്യനാഥ് എത്തും

കാസര്‍കോട്:  നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി യുടെ വിജയയാത്ര ഞായറാഴ്ച കാസര്‍കോട് നിന്നും ആരംഭിക്കും. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന യാത്രയുടെ ഉദ്ഘാടകന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. ഇതോടെ മോദിയും അമിത് ഷായും നഡ്ഡയും അടക്കമുള്ള നേതാക്കള്‍ക്കൊപ്പം യോഗിയും സംസ്ഥാന തെരഞ്ഞെടുപ്പില്‍ നിറ സാന്നിധ്യമാകുകയാണ്.

ഞായറാഴ്ച കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന യാത്രയുടെ ഉദ്ഘാടന ചടങ്ങുകള്‍ മൂന്ന് മണിക്ക് ആരംഭിക്കും. ബി ജെ പി വിജയാത്രയില്‍ ഉയര്‍ത്തിപ്പിടിക്കുക അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങളാണ്. മാര്‍ച്ച്‌ ആറിന് തിരുവന്തപുരത്താണ് സമാപനം. സമാപാന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കള്‍ എത്തും.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും പരിപാടികള്‍ സംഘടിപ്പിക്കുക. ജില്ലയിലെ മുപ്പതിനായിരത്തോളം ബി ജെ പി പ്രവര്‍ത്തകര്‍ ഉദ്ഘാടന പരിപാടിയില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. എന്‍ ഡി എ വിട്ടുപോയ ഘടകകക്ഷികള്‍ തിരിച്ചുവരുമെന്നും പി സി തോമസ് വിജയയാത്രയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.വിജയയാത്ര അവസാനിക്കുമ്ബോഴേക്കും ഇ ശ്രീധരനപ്പോലെ കൂടുതല്‍ പ്രമുഖര്‍ പാര്‍ടിയിലെത്തുമെന്ന് കെ സുരേന്ദ്രന്‍ പറയുന്നു. പാര്‍ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് സംസ്ഥാന ഘടകം.

കേന്ദ്ര നേതൃത്വത്തില്‍ നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കണമെന്നും സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കണമെന്നുമുള്ള കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കോര്‍കമ്മിറ്റിയിലും കേന്ദ്ര നേതാക്കള്‍ ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. ഇതോടെ ഇടഞ്ഞു നില്‍ക്കുന്നവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഭാഷാന്യൂനപക്ഷസംഘടന ഭാരവാഹികളുടേയും ഹിന്ദു സാമുദായിക സംഘടന നേതാക്കളുടേയും യോഗത്തില്‍ പങ്കെടുത്തശേഷമാണ് സുരേന്ദ്രന്‍ വിജയയാത്രാ വേദിയിലേക്കെത്തുക. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി മുരളീധരനടക്കം ബി ജെ പിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും എന്‍ ഡി എ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ പറയുന്നു.

spot_img

Related Articles

Latest news