തിരുവനന്തപുരം: സംസ്ഥാനത്ത് 30 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പത്തില്‍ നിന്നും 12 ലേക്ക് യു.ഡി.എഫിന്റെ സീറ്റ് വർധിച്ചു. യു.ഡി.എഫിന് രണ്ട് സീറ്റ് വർധിച്ചപ്പോള്‍ എല്‍.ഡി.എഫിന് മൂന്ന് സീറ്റുകള്‍ കുറഞ്ഞുവെന്നും സതീശൻ പറഞ്ഞു.
പത്തനംതിട്ട മുൻസിപ്പാലിറ്റിയിലെ കുമ്പഴ നോർത്ത് വാർഡ് വെറും മൂന്ന് വോട്ടിനാണ് യു.ഡി.എഫിന് നഷ്ടമായത്. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് വാർഡില്‍ ഏഴ് വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർഥി പരാജയപ്പെട്ടത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂർ നിയമസഭ മണ്ഡലത്തിലെ കരുളായി ഗ്രാമപഞ്ചായത്തിലെ ചക്കിട്ടാമല വാർഡ് 397 വോട്ടിന് യു.ഡി.എഫ് വിജയിച്ചു.
സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും ഇതുവരെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിന് സീറ്റുകള്‍ വർധിച്ചിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
തുടർച്ചയായ ഈ വിജയങ്ങള്‍ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കരുത്തേകും. അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ ഈ സർക്കാരിനെ ജനം തൂത്തെറിയുമെന്നും സതീശൻ പറഞ്ഞു.