പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കണം എന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.വിദ്യാർത്ഥികളുടെ മിനിമം നിരക്കായ ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയർത്തണമെന്നാണ് ആവശ്യം.
പുതിയ അദ്ധ്യയന വർഷത്തില്‍ പുതിയ നിരക്ക് വേണമെന്നും ഇല്ലെങ്കില്‍ ബസ് സർവീസ് നിർത്തി വയ്ക്കുമെന്നും ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. സമരത്തിന് മുന്നോടിയായി ബസ് സംരക്ഷണ ജാഥ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ നടത്തും. ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെ ആയിരിക്കും ബസ് സംരക്ഷണ ജാഥ.
ബസിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യാർത്ഥികളാണെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു. 13 വർഷമായി ഒരു രൂപയാണ് വിദ്യാർത്ഥികളുടെ മിനിമം ചാർജ്. ഈ നിരക്കില്‍ ഓടാനാകില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.