ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചത്.ബില്ലില്‍ നീണ്ട ചർച്ച നടന്നുവെന്നും സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും അദ്ദേഹം ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. രാജ്യസഭയിലും ബില്ലിന്മേല്‍ വിശദമായ ചർച്ചകള്‍ നടക്കും.
ഇന്നലെ 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് ബില്‍ ലോക്‌സഭ കടന്നത്. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദ്ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി. മുനമ്പം പ്രശ്നത്തിന് ഇനി പരിഹാരമുണ്ടാകുമെന്ന് ചർച്ചയ്ക്ക് മറുപടി നല്‍കിയ കിരണ്‍ റിജിജു ഇന്നലെ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വോട്ടെടുപ്പ് പൂർത്തിയാക്കി ബില്ല് പാസാക്കിയത്. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചു.