റിയാദ്: ഹജ്ജിന്റെയും ബലിപെരുന്നാളിന്റെയും ദിവസങ്ങൾ അറിയുന്നതിനായി സൗദിയിലെ പല മേഖലകളിലും വാന നിരീക്ഷണ സജ്ജീകരണങ്ങൾ ഒരുക്കി അധികൃതർ.
ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ ജൂണ്‍ ആറിനാകും ബലിപെരുന്നാള്‍. ഹജ്ജിലെ സുപ്രധാന കർമങ്ങളുടെ ദിവസങ്ങളും ഇന്നത്തെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലായിരിക്കും. രാജ്യത്തുടനീളം വൈകീട്ട് നിരീക്ഷണം തുടങ്ങും.
ഇന്ന് ആകാശം തെളിഞ്ഞു നില്‍ക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചന്ദ്രപ്പിറ കണ്ടാലും ഇല്ലെങ്കിലും ഹജ്ജിന്റെയും ബലിപെരുന്നാളിന്റെയും തീയതികള്‍ ഇന്ന് വ്യക്തമാകും. മാസപ്പിറ ഇന്ന് ദൃശ്യമായാല്‍ ജൂണ്‍ അഞ്ചിന് അറഫാ ദിനവും ജൂണ്‍ ആറിന് ബലിപെരുന്നാളുമാകും. മാസപ്പിറ കണ്ടില്ലെങ്കില്‍ ജൂണ്‍ ആറിന് അറഫയും ജൂണ്‍ ഏഴിന് പെരുന്നാളും.
നാളത്തോടെ ഹജ്ജിന്റെ തിരക്കിലേക്ക് മക്കാ നഗരി നീങ്ങും. ഇരുപത് ലക്ഷത്തോളം ഹാജിമാരെ പ്രതീക്ഷിക്കുന്ന ഹജ്ജിലേക്ക് പത്ത് ലക്ഷത്തിലേറെ പേർ ഇതിനകം എത്തിയിട്ടുണ്ട്. മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണ് ഹജ്ജ് കർമങ്ങള്‍ക്കായി മിനായിലേക്ക് ഹാജിമാർ നീങ്ങുന്ന ദിനങ്ങളും നിശ്ചയിക്കപ്പെടുക.