പിണറായി : കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നുപേർ റിമാൻഡില്‍. 40കാരിയായ റസീനയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മമ്പറം സ്വദേശി റഫ്നാസ്, മുബഷീർ, ഫൈസല്‍ എന്നിവരെയാണ് തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ 17-ാം തീയതിയാണ് സംഭവം നടന്നത്. യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമർശിച്ചിട്ടുള്ള മൂന്നുപേരെ പിടികൂടിയത്. ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.ഞായറാഴ്ച വൈകിട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുന്നത് അറസ്റ്റിലായവർ ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്തിരുന്നു.
യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം സുഹൃത്തിനെ കയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു.റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി ഏറെ വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. യുവാവിന്റെ മൊബൈല്‍ ഫോണും ടാബും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെത്തി.