സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. പ്രത്യേക ഓണ്‍ലൈൻ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ഇൻ്റലിജൻസ് ബ്യൂറോയിലെ ദീർഘകാല സേവനത്തിന് ശേഷമാണ് റവാഡ ചന്ദ്രശേഖർ സംസ്ഥാനത്തെ പൊലീസ് തലപ്പത്തേക്ക് മടങ്ങിയെത്തുന്നത്. 1991 ബാച്ച് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സർവീസുള്ളത്.
ആന്ധ്രാ പ്രദേശിലെ രാജമുൻട്രി സ്വദേശിയാണ് റവാഡ ചന്ദ്രശേഖർ. ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. തലശേരി എഎസ്പിയായാണ് സർവീസിലെ തുടക്കം. ജോലിയില്‍ പ്രവേശിച്ച് മൂന്നാം മാസം കൂത്തുപറമ്പ് വെടിവെപ്പ് കേസില്‍ പ്രതിയാക്കിയെങ്കിലും, 2012ല്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി.
പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറല്‍, റെയില്‍വേ, വിജിലൻസ് എറണാകുളം റെയ്ഞ്ച്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് , പാലക്കാട് എന്നിവിടങ്ങളില്‍ എസ്പിയായി പ്രവർത്തിച്ചു. പൊലീസ് ആസ്ഥാനത്ത് എഐജി ആയിരുന്നു. കെഎപി രണ്ടാം ബറ്റാലിയനിലും മൂന്നാം ബറ്റാലിയനിലും കമാണ്ടൻ്റായി പ്രവർത്തിച്ചു. തിരുവനന്തപുരം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്നു. തൃശൂർ, തിരുവനന്തപുരം റെയ്ഞ്ചുകളില്‍ ഡിഐജിയായും സേവനമനുഷ്ഠിച്ചു. ഐക്യരാഷ്ട്രസഭയുടെ മിഷൻ്റെ ഭാഗമായി ബോസ്നിയയിലും സുഡാനിലും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന റവാഡ ചന്ദ്രശേഖറിനെ അടുത്തിടെ കേന്ദ്ര ക്യാബിനെറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷാ സെക്രട്ടറിയായി നിയമിച്ചിരുന്നു.
ക്രൈം റെക്കോർഡ്സ് ബ്യൂറോ ഐജിയായിരിക്കെയാണ് റവാഡ ചന്ദ്രശേഖർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്. ഐബി ആസ്ഥാനത്തെ ഡെപ്യൂട്ടി ഡയറക്ടറായാണ് തുടക്കം. ഭുവനേശ്വർ, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലും ഐബി ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ചു. വിജയവാഡ, മുംബൈ എന്നിവിടങ്ങളില്‍ ഐബി അഡീഷണല്‍ ഡയറക്ടറായിരുന്നു. 2023ല്‍ ഡിജിപി റാങ്കിലേക്കുയർന്നു. തുടർന്ന് ഐബി സ്പെഷ്യല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു.
1991 ബാച്ച് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സർവീസുള്ളത്. വിശിഷ്ടസേവനത്തിന് 2015ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യർഹസേവനത്തിന് 2009ല്‍ ഇന്ത്യൻ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്.
അതേസമയം, വിരമിക്കുന്ന കേരള പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് പൊലീസ് സേന വിടവാങ്ങല്‍ പരേഡ് നല്‍കി. തിരുവനന്തപുരം പേരൂർക്കട എസ്‌എപി ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു. 2023 ജൂണ്‍ 30 മുതല്‍ രണ്ട് വര്‍ഷമാണ് ദർവേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്.
സ്ഥാനമൊഴിഞ്ഞ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്
ഫയര്‍ ആന്‍റ് റെസ്ക്യു ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്നാണ് പൊലീസ് സേനയുടെ തലപ്പത്തെത്തിയത്. വിശിഷ്ട സേവനത്തിന് 2016ല്‍ രാഷ്ട്രപതിയുടെ മെഡലും, സ്തുത്യര്‍ഹ സേവനത്തിന് 2007ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിരമിക്കുന്ന ദിവസം അഭിമാനമുണ്ടെന്നും, സ്നേഹിച്ചവരോടും സഹകരിച്ചവരോടും നന്ദിയുണ്ടെന്നും ഷെയ്ഖ് ദർവേഷ് സാഹിബ് പറഞ്ഞു.