ന്യൂഡല്‍ഹി:കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ആർഎസ്‌എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ .ആർഎസ്‌എസ് സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും നിയമത്തിന്റെ പരിധിക്കുള്ളില്‍ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.തന്റെ നിലപാട് ന്യായീകരിക്കാൻ ഖാർഗെ ചരിത്രപരമായ പല സംഭവങ്ങളും പരാമർശിച്ചാണ് എത്തിയത്.
”സർദാർ വല്ലഭായ് പട്ടേല്‍ ആർഎസ്‌എസിനെ നിരോധിച്ചില്ലേ? അവർ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണു രാജ്യത്തെ നിയമം പാലിക്കുമെന്ന് ഉറപ്പുനല്‍കി. ഇന്ദിരാഗാന്ധി ആർഎസ്‌എസിനെ നിരോധിച്ചില്ലേ? അവർ വീണ്ടും അത് തന്നെ ചെയ്തു. ഇപ്പോഴും അവർ നിയമം പാലിക്കുന്നതായി നടിക്കുക മാത്രമാണ് ചെയ്യുന്നത്. അവരുടെ 250 കോടി രൂപയുടെ ഫണ്ടിന്റെ ഉറവിടം എന്താണ്? ഈ കാര്യങ്ങള്‍ അന്വേഷിക്കണം.”പ്രിയങ്ക് ഖാർഗെ പറഞ്ഞു.
ജൂണ്‍ 27-ന്, എക്‌സിലെ ഒരു പോസ്റ്റില്‍, ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളുടെ ചരിത്രപരമായ രേഖ എന്ന് വിശേഷിപ്പിച്ച കാര്യങ്ങള്‍ ഖാർഗെ വിമർശിച്ചിരുന്നു . ഉപ്പ് സത്യാഗ്രഹത്തിലോ, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലോ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള മറ്റ് ബഹുജന പ്രസ്ഥാനങ്ങളിലോ സംഘടന പങ്കെടുത്തിട്ടില്ലെന്ന് ഖാർഗെ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ തലേന്ന് ആർ.എസ്.എസ് ത്രിവർണ്ണ പതാകയെ എതിർത്തുവെന്നും, മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുവെന്നും, ഭരണഘടനയ്ക്ക് പകരം മനുസ്മൃതി നടപ്പിലാക്കണമെന്ന് പ്രചാരണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.”ആർഎസ്‌എസിന്റെ നിരോധനം നമ്മള്‍ പിൻവലിക്കരുതായിരുന്നു,” ഖാർഗെ കൂട്ടിച്ചേർത്തു.