മൊറാദാബാദ്: ട്രെയിനിലെ ശൗചാലത്തിനുള്ളില്‍ ഒരു ബാഗിനുള്ളില്‍ തിരുകി വെച്ച നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന ക്രൂരത.സ്വന്തം അച്ഛനാല്‍ ബലാത്സംഗത്തിനിരയായി ഗർഭം ധരിക്കുകയും കുഞ്ഞിന് ജന്മം നല്‍കേണ്ടിവരികയും ചെയ്ത പ്രായപൂർത്തിയാകാത്ത കുട്ടി അനുഭവിച്ച ക്രൂരതകളാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ബിഹാറില്‍ നിന്നാണ് ആരെയും നടുക്കു വാർത്തകള്‍ പുറത്തുവന്നത്. പെണ്‍കുട്ടി സ്വന്തം പിതാവില്‍ നിന്ന് ബലാത്സംഗത്തിനിരയായതും, കുടുംബം അത് മൂടിവെക്കാൻ ശ്രമിച്ചതുമായ കൊടും ക്രൂരതയാണ് പുറത്തുവന്നത്.
പിതാവ് ബലാത്സംഗം ചെയ്തതിനെ തുടർന്ന് ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് ട്രെയിനില്‍ കൊണ്ടുപോകുന്നതിനിടെ ജൂണ്‍ 22 നാണ് കുഞ്ഞ് ജനിച്ചത്.
ട്രെയിൻ വാരണാസിക്ക് സമീപം എത്തിയപ്പോഴാണ് ശൗചാലയത്തില്‍ വെച്ച് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ ബാഗിലാക്കിയ ശേഷം മറ്റൊരു ട്രെയിനിന്റെ ടോയ്ലറ്റില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയും കുടുംബവും ഇറങ്ങി പോകുകയായിരുന്നു.
പട്ന-ഛണ്ഡീഗഢ് വേനല്‍ക്കാല പ്രത്യേക ട്രെയിനിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ബറേലിക്ക് സമീപമെത്തിയപ്പോഴാണ് ട്രെയിനിലെ കച്ചവടക്കാർ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നത്. പൊക്കിള്‍ക്കൊടി മുറഞ്ഞിട്ടില്ലാത്ത കുട്ടിയെ ഇവർ ശൗചാലയത്തില്‍നിന്ന് കണ്ടെടുത്തു.
ഉടൻ തന്നെ ട്രെയിനിലെ ടിക്കറ്റ് പരിശോധകരെ സമീപിച്ചു. കനത്ത ചൂട് കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രശ്നമാകുമെന്ന് കരുതി എസി കോച്ചിലേക്ക് കൊണ്ടുപോയി. പിന്നീട് മൊറാദാബാദിലെത്തിയപ്പോള്‍ കുട്ടിക്ക് വൈദ്യസഹായം ലഭ്യമാക്കി.
കുഞ്ഞിനെ ഉപേക്ഷിച്ച ബാഗില്‍നിന്ന് ഒരു സിം കാർഡ് പോലീസ് കണ്ടെടുത്തതാണ് വഴിത്തിരിവായത്. സിംകാർഡിന്റെ ഉടമ പെണ്‍കുട്ടിയുടെ ബന്ധുവായിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തെ തുടർന്ന് ഗർഭിണി ആയതാണെന്ന് ഇയാളില്‍നിന്ന് പോലീസിന് വിവരം ലഭിച്ചു. ബിഹാറിലെ ഛപ്രയിലായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം.
തന്റെ പിതാവ് മദ്യപനായാണെന്നും ഗർഭിണികും മുമ്പ് ഒരു വർഷത്തിലേറെയായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ അമ്മയും ബലാത്സംഗത്തിന് ഇരയുമായതുമായ പെണ്‍കുട്ടിയെ മൊറാദാബാദിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അവിടെ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രത്തിലേക്കാണ് അവരെ മാറ്റിയിരിക്കുന്നത്.
ഇതിനിടെ കുഞ്ഞിനെ സംരക്ഷിക്കാൻ തനിക്ക് സാമ്പത്തികമായി കഴിയില്ല പെണ്‍കുട്ടി ഉദ്യോഗസ്ഥരെ രേഖമൂലം അറിയിക്കുകയും ചെയ്തു. പെണ്‍കുട്ടിക്കൊപ്പം അവരുടെ അമ്മയും അമ്മൂമ്മയും ഉണ്ടായിരുന്നതായും ഇവരും ഇത് തന്നെയാണ് പറഞ്ഞതെന്നും അധികൃതർ വ്യക്തമാക്കി. ബലാത്സംഗവുമായി ബന്ധപ്പെട്ട അന്വേഷണം ബിഹാർ പോലീസ് നടത്തുകയും ചെയ്യുന്നുണ്ട്.