തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച എസ്എഫ്ഐ പഠിപ്പ് മുടക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിൽ പ്രതിഷേധിച്ചാണിത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കാവി വൽക്കരിക്കാനും, ആർഎസ്എസിന്റെ അജണ്ടയ്ക്ക് അടിയറവ് വയ്ക്കാനും ഗവർണറും ആർഎസ്എസ് നിയമിച്ച വൈസ് ചാൻസിലർമാരും നടത്തുന്ന വിദ്യാർത്ഥി മതവിരുദ്ധ നിലപാടിനെതിരെയുള്ള പ്രക്ഷോഭമാണ് ഇന്നലെ കണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ആവേശത്തോടെയാണ് എസ്എഫ്ഐ സമരങ്ങളെ കാണുന്നത്. എന്നാൽ ഈ സമരങ്ങളെ തള്ളിക്കളയുന്ന സമീപനമാണ് കോൺഗ്രസും പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത്. ആർഎസ്എസിനെതിരെയുള്ള സമരം എപ്പോഴാണ് പ്രതിപക്ഷ നേതാവിന് ഗുണ്ടായിസമായത് ? വിഡി സതീശൻ്റെ പ്രസ്ഥാവന അപലപനീയവും തള്ളികളയണമെന്നും എസ്എഫ്ഐ. ആർഎസ്എസിനെ സതീശൻ ഭയക്കുന്നു. ആർഎസ്എസിനെതിരെ സമരം ചെയ്താൽ കെഎസ്‌യുവിനെ ഭീഷണിപ്പെടുത്തുകയാണ് വി.ഡി സതീശനെന്നും ശിവപ്രസാദ് പറഞ്ഞു.
കേരള സർവകലാശാലയിൽ നടത്തിയ സമരത്തിൽ 26 പേര് റിമാൻഡ് ചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എസ്.കെ ആദർശ് ഉള്ളപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തു. കണ്ണൂർ സർവ്വകലാശാലയിൽ സമരം ചെയ്ത നാലുപേരെയും റിമാൻഡ് ചെയ്തെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് പറഞ്ഞു.