മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി.രണ്ട് കന്യാസ്ത്രീകളും ദുർഗിലെ സെൻട്രല്‍ ജയിലില്‍ തുടരും. സെഷൻ കോർട്ടിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികള്‍ എത്തുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗില്‍ വെച്ച് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദള്‍ പ്രവർത്തകർ ദുർഗ് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു വച്ചത്. കന്യാസ്ത്രീകള്‍ക്ക് എതിരെ പോലീസ് ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. മനുഷ്യക്കടത്തും, നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആർ തയ്യാറാക്കിയത്.
സിസ്റ്റർ പ്രീതി മേരിയാണ് ഒന്നാം പ്രതി. സിസ്റ്റർ വന്ദന ഫ്രാൻസിസ് രണ്ടാം പ്രതിയും പെണ്‍കുട്ടികളുടെ ബന്ധു സുഖ്മൻ മണ്ടാവി മൂന്നാം പ്രതിയുമാണ്. ഇവർക്കെതിരെ ഛത്തീസ്ഗഡ് മത സ്വാതന്ത്ര്യ നിയമത്തിലെ നാല്, ഭാരതീയ ന്യായ സംഹിത 143 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ആണിത്.
പെണ്‍കുട്ടികളെ നിർബന്ധിച്ച് മതം മാറ്റിയതായും മനുഷ്യ കടത്തും സംശയിക്കുന്നുവെന്നും എഫ്ഐആറിലുണ്ട്. ദുർഗ് റെയില്‍വെ സ്റ്റേഷനിലെ ആർപിഎഫ് ഉദ്യോഗസ്ഥർ പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ കണ്ടതായി അറിയിച്ചതാണ് കേസിന് ആധാരമായത്. അതേസമയം ബജ്റംഗ്ദള്‍ പ്രവർത്തകർ റെയില്‍വെ സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പോലീസിനെ സമ്മർദ്ദത്തിലാക്കി ആണ് കേസെടുപ്പിച്ചതെന്നും ഇവർക്ക് സർക്കാരിന്റെ പിന്തുണ ഉണ്ടെന്നും ദൃക്സാക്ഷിയായ മലയാളി വൈദികൻ പറഞ്ഞു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.