മലപ്പുറം: പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി. മലപ്പുറം പാണ്ടിക്കാട് വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്.രണ്ടു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതായി ഷമീറിൻ്റെ ഭാര്യ പോലിസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. പാണ്ടിക്കാട് ജിഎല്‍പി സ്കൂളിന് സമീപത്ത് വെച്ച് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ബലം പ്രയോഗിച്ച് കൊണ്ടുപോവുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചു. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ട് പോകലിന് കാരണമെന്ന് സംശയം. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇതിനിടെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ വന്നതായി ഷമീറിൻ്റെ ഭാര്യ മൊഴി നല്‍കി. പാണ്ടിക്കാട് പോലിസ് അന്വേഷണം ആരംഭിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പിയാണ് നേതൃത്വം നല്‍കുന്നത്. ഷമീർ ഈ മാസം നാലിനാണ് വിദേശത്തു നിന്ന് നാട്ടിലെത്തിയിരുന്നത്.