സ്കൂളില്‍ എത്താന്‍ വൈകിയതിന് അഞ്ചാം ക്ലാസ് വിദ്യാർഥിയെ ഇരുട്ടുമുറിയില്‍ ഇരുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി.ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
“സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികള്‍ക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ല. എറണാകുളത്തെ ഒരു സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയില്‍ അടച്ചുപൂട്ടി എന്നതടക്കമുള്ള ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ ഒരു അധ്യാപകനോ മാനേജ്‌മന്റിനോ അവകാശമില്ല. കുട്ടി വൈകിയെത്തിയാല്‍ ‘ഇനി വൈകിയെത്തരുത്’ എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയില്‍ ഇരുട്ടുമുറിയില്‍ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.”
“ഇത് സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളല്ല എന്നാണ് മനസിലാക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.ഇത്തരം വിഷയങ്ങളില്‍ സർക്കാർ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ കുറഞ്ഞുവരുന്നത്. അധ്യാപകർക്ക് കൃത്യമായ പരിശീലനം ലഭിക്കാത്തത് ഇതിനൊരു കാരണമായിരിക്കാം. മറ്റ് സ്ട്രീമുകളിലെ അധ്യാപകർക്കും കൃത്യമായ പരിശീലനം നിർബന്ധമാക്കുന്ന കാര്യം പരിഗണിക്കും.” – മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളില്‍ വ്യാഴാഴ്ചയോടെയണ് സംഭവം. സ്കൂളില്‍ വൈകിയെത്തിയതിനാല്‍ കുട്ടിയെ വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ച ശേഷം ഇരുട്ട് മുറിയില്‍ ഒറ്റക്ക് ഇരുത്തുകയായിരുന്നു എന്നാണ് പരാതിയിലുള്ളത്. സ്കൂള്‍ അധികൃതർ രക്ഷിതാക്കളെ വിളിച്ചുവരുത്തിയതായും കുട്ടിയെ ടിസി തന്ന് പറഞ്ഞുവിടുമെന്നും പറഞ്ഞതായും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ പ്രതിഷേധവുമായി കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തി. കുട്ടിയുടെ പിതാവ് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.