രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജന്, കരണ്‍ ഥാപ്പര്‍ എന്നിവർക്ക് അസമിലെ ഗുവാഹത്തി പൊലീസ് സമൻസ് അയച്ചു.ഓഗസ്റ്റ് 22-ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാനാണ് രണ്ട് പേരോടും ആവശ്യപ്പെട്ടത്.
കേസിനെ കുറിച്ച് പൊലീസ് മറ്റ് വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. ഓഗസ്റ്റ് 14-ന് ആണ് വരദരാജന് സമന്‍സ് ലഭിച്ചത്. തിങ്കളാഴ്ചയാണ് ഥാപ്പര്‍ക്ക് ലഭിച്ചത്. ഹാജരായില്ലെങ്കില്‍ നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും സമന്‍സില്‍ പറയുന്നു.
ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സൗമര്‍ജ്യോതി റേയാണ് സമന്‍സ് അയച്ചത്.ബി എന്‍ എസ് 152, 196, 197(1)(D)/3(6), 353, 45, 61 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികളാണ് ബി എന്‍ എസിന്റെ 152-ാം വകുപ്പില്‍ പറയുന്നത്.