രാഹുല്‍ സ്വയം രാജിവച്ചില്ലെങ്കില്‍ പുറത്താക്കാന്‍ നീക്കം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാംഗത്വം ഒഴിയാനായി കോണ്‍ഗ്രസില്‍ വന്‍ സമ്മര്‍ദം. രാജിക്കു രാഹുല്‍ വിസമ്മതിച്ചാല്‍ പുറത്താക്കല്‍ അടക്കമുള്ള കടുത്ത അച്ചടക്കനടപടിയും പാര്‍ട്ടിയുടെ പരിഗണനയില്‍.കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുല്‍ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചു.

എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും ദീപ ദാസ്മുന്‍ഷിയും പ്രധാന നേതാക്കളുമായി ആശയവിനിമയം തുടങ്ങി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും നേതാക്കളുടെ അഭിപ്രായം തേടി.

കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഏകാഭിപ്രായത്തിലെത്തിയിട്ടില്ല. നിയമ സംവിധാനങ്ങള്‍ക്കു മുന്നില്‍ ഒരു പരാതി പോലും എത്താത്ത സാഹചര്യത്തില്‍, തിരക്കിട്ട രാജിയുടെ ആവശ്യമില്ലെന്ന രാഹുലിന്റെ വാദത്തെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ അക്കാര്യം പരസ്യമാക്കി. ആരോപണങ്ങളുണ്ടായപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ പാര്‍ട്ടിയും രാഹുലും ഉടനടി എടുത്ത തീരുമാനമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍, അതിനു ശേഷം പുറത്തുവന്ന ശബ്ദരേഖകളും ചാറ്റുകളും കോണ്‍ഗ്രസിന് ഉണ്ടാക്കുന്ന വലിയ ക്ഷതം ചൂണ്ടിക്കാട്ടിയാണ് സതീശന്‍ ഉറച്ച നിലപാടിലേക്കു നീങ്ങിയത്. രാഹുലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നു കൊച്ചിയില്‍ പ്രഖ്യാപിച്ച സതീശന്‍ തന്റെ നിലപാടു പരസ്യമാക്കി.

രാജി വേണമെന്ന അഭിപ്രായം വെള്ളിയാഴ്ച വരെ സണ്ണി ജോസഫിന് ഉണ്ടായിരുന്നില്ല. ഇന്നലെ പുറത്തുവന്ന, തികച്ചും സ്ത്രീവിരുദ്ധമായ സംഭാഷണം അദ്ദേഹത്തെയും സമ്മര്‍ദത്തിലാക്കി. കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നേക്കാമെന്നതു കൊണ്ടുതന്നെ തീരുമാനം നീട്ടിക്കൊണ്ടു പോകാനിടയില്ല. തീരുമാനം കേരള നേതൃത്വത്തിനു വിടുകയാണ് എഐസിസി ചെയ്തിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിയോടെ ‘ആ അധ്യായം അവസാനിച്ചു’ എന്ന നിലപാടാണ് ദീപ ദാസ്മുന്‍ഷി ഇന്നലെ രാവിലെ കൈക്കൊണ്ടതെങ്കിലും സതീശന്‍ ഫോണില്‍ വിയോജിപ്പ് അറിയിച്ചു. തദ്ദേശനിയമസഭാ തിരഞ്ഞെടുപ്പു തൊട്ടുമുന്നില്‍ നില്‍ക്കെ രാഹുലിനെ സംരക്ഷിക്കാനാവില്ലെന്നു കെ.സി.വേണുഗോപാലിനോടും വ്യക്തമാക്കി.

കടുത്ത നടപടി വേണമെന്നാണു പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തലയുടെയും ആവശ്യം. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം നിരാകരിക്കാനും തന്റെ ഭാഗം വ്യക്തമാക്കാനും രാഹുല്‍ ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് അതു വിലക്കിയിരുന്നു.

spot_img

Related Articles

Latest news