പാലിയേക്കര ടോൾ പിരിവിന് ഉപാധികളോടെ അനുമതി നൽകാമെന്ന് ഹൈക്കോടതി.

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് ഉപാധികളോടെ പുനരാരംഭിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള അന്തിമ ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്നും ടോൾ പിരിവിന് നിലവിലുള്ള വിലക്ക് അന്ന് വരെ തുടരുമെന്നും കോടതി അറിയിച്ചു.

കർശന നിബന്ധനകളോടെയാണ് അനുമതി നൽകുക എന്നത് ഹൈക്കോടതി വ്യക്തമാക്കി. പ്രത്യേകിച്ചും ഇടക്കാല ഗതാഗത മാനേജ്‌മെന്റ് കമ്മിറ്റി ഇടവേളകളിൽ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു.

ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖും ഹരിശങ്കർ വി. മേനോനും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നടപടി കൈകൊണ്ടത്. ടോൾ പിരിവ് ഒന്നര മാസമായി മുടങ്ങിയതിനാൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയുന്നില്ലെന്നായിരുന്നു ടോൾ കമ്പനിയുടെ വാദം. കേന്ദ്രസർക്കാരും ടോൾ പിരിവ് തടയുന്നത് ശരിയല്ലെന്ന നിലപാട് കോടതിയിൽ സ്വീകരിച്ചു.

ഇടപ്പള്ളി–മണ്ണത്തി ദേശീയപാതയിൽ ഗതാഗത കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് കഴിഞ്ഞ മാസം അഞ്ചിന് ഹൈക്കോടതി ടോൾ പിരിവ് താൽക്കാലികമായി തടഞ്ഞിരുന്നത്. കളക്ടറുടെയും മോണിറ്ററിംഗ് കമ്മിറ്റിയുടെയും റിപ്പോർട്ടിൽ ഗതാഗത പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയതിനെ തുടർന്നാണ് കോടതി നിലപാട് പുനപരിശോധിച്ചത്.

കേന്ദ്രസർക്കാരിനും ദേശീയപാത അതോറിറ്റിക്കും ഹൈക്കോടതി നിരന്തരം വിമർശനം ഉന്നയിച്ച കേസിന് പുതിയ വഴിത്തിരിവാണ് ഈ ഇടക്കാല തീരുമാനം.

spot_img

Related Articles

Latest news