തിരുവനന്തപുരം: വിഴിഞ്ഞത്ത് ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗില്‍ബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവർച്ച നടന്നത്.90 പവൻ സ്വർണവും ഒരു ലക്ഷം രൂപയുമാണ് മോഷണം പോയത്.
വീടിന്റെ മുൻ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് ഉള്ളില്‍ കയറിയത്. രണ്ടാമത്തെ നിലയിലെ അലമാരയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയില്‍ നിന്നാണ് ഒരു ലക്ഷം രൂപ മോഷണം പോയത്. എന്നാല്‍, വീട്ടിലെ മറ്റൊരു അലമാരയില്‍ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണം നഷ്ടമായിട്ടില്ല. അലമാര പൊളിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാലാണ് ഈ സ്വർണം മോഷ്ടാവിന് കൈക്കലാക്കാൻ കഴിയാത്തത്.
ഗില്‍ബർട്ടിന്റെ സഹോദരിയുടെ മകൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. അതിനാല്‍, തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് ഗില്‍ബർട്ടും കുടുംബംവും ഉറങ്ങാൻ പോകുന്നത്. ഇതെല്ലാം കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് വീട്ടുകാർ പറയുന്നത്. പുലർച്ചെ വീട്ടുകാരെത്തി നോക്കിയപ്പോഴാണ് മോഷണം നടന്നെന്ന് അറിയുന്നത്. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗില്‍ബർട്ടിന്റെ വീടിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.