വയനാടിന് 260 കോടി മാത്രം അനുവദിച്ച കേന്ദ്രസർക്കാറിൻ്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി എം.പി പ്രിയങ്കാ ഗാന്ധി രംഗത്ത്.ആവശ്യപ്പെട്ട ഭീമമായ തുകയ്ക്ക് പകരം തുച്ഛമായ തുക മാത്രം അനുവദിച്ചത് മണ്ഡലത്തിലെ വികസന സാധ്യതകളെ തകർക്കുന്നതായും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. 2221 കോടി ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചത് 260 കോടി മാത്രമാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങള്‍ക്ക് ലഭിച്ചത് അവഗണന മാത്രം. ദുരിതാശ്വാസവും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം. മനുഷ്യരുടെ കഷ്ടപ്പാടുകളെ ഒരു രാഷ്ട്രീയ അവസരമായി കാണരുത് എന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തില്‍, വയനാട്ടിലെ ജനങ്ങള്‍ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അവർക്ക് ലഭിച്ചത് അവഗണന മാത്രമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം മഴക്കാലത്ത് സ്വീകരിച്ച മുൻകരുതല്‍ നടപടികളിലും തയ്യാറെടുപ്പുകളിലും വയനാട് ജില്ല മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് എംപി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം കഴിഞ്ഞ ദിവസസമാണ് മുണ്ടക്കൈ ചൂരല്‍മല പുനര്‍നിര്‍മാണത്തിന് 260 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഒന്‍പത് സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചത് 4645 കോടിയാണ്. അസമിന് മാത്രം 1270 കോടിയുടെ സഹായം ലഭിക്കും. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി യോഗത്തിലാണ് പണം അനുവദിച്ചത്.