കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ പരിപാടിക്കിടെ പന്തല്‍ തകര്‍ന്നുവീണു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് പരിപാടിക്കിടെ പന്തല്‍ തകർന്നുവീണു. അപകടം ഒഴിവായത് തലനാരിഴക്കാണ്. കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന പരിപാടിക്കിടയിലാണ് പന്തല്‍ നിലം പൊത്തിയത്.പന്തല്‍ തകരുന്നത് കണ്ട് പ്രവർത്തകർ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. പരിപാടി ആരംഭിക്കുന്നതിന് തൊട്ട് മുൻപായിരുന്നു സംഭവം. പന്തല്‍ കെട്ടിയ ഷീറ്റും കമ്പികളുമാണ് തകർന്ന് വീണത്.

യുഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ മൂന്ന് മേഖലകളിലായി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണജാഥ മധ്യകേരളത്തില്‍ മൂവാറ്റുപുഴയില്‍ നിന്നായിരുന്നു ആരംഭിക്കേണ്ടിയിരുന്നത്. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുൻഷി അടക്കം പ്രധാനപ്പെട്ട നേതാക്കള്‍ ഒത്തുചേരുന്ന വേദിയില്‍ ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി പന്തല്‍ പൊളിഞ്ഞുവീഴുന്നത് ശ്രദ്ധയില്‍പെട്ട പ്രവർത്തകർ ഒഴിഞ്ഞുമാറിയതോടെ വലിയ അപകടം ഒഴിവായി. ദീപദാസ് മുൻഷി വേദിയില്‍ എത്തിയിട്ടുണ്ടായിരുന്നില്ല.

നിരവധി പ്രവർത്തകർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയാണ് അപകടകാരണമെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി. ‘പന്തലുകാരെ വിളിച്ച്‌ അന്വേഷിക്കും. പ്രധാനപ്പെട്ട നേതാക്കളെല്ലാം എത്തിച്ചേർന്നുകൊണ്ടിരിക്കെയാണ് പൊളിഞ്ഞുവീഴുന്നത്. ആരും മനഃപൂർവം ചെയ്തുവെന്ന് കരുതുന്നില്ല.’എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

പന്തല്‍ പൊളിഞ്ഞ് വീഴുന്നതും പ്രവർത്തകർ ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പന്തല്‍ പൊളിഞ്ഞുവീണതോടെ പരിപാടി അല്‍പസമയം തടസ്സപ്പെട്ടെങ്കിലും പ്രവർത്തകരുടെ സഹായത്തോടെ പുനഃക്രമീകരിച്ചതിന് ശേഷം വീണ്ടും തുടർന്നു. സംഭവത്തില്‍ പന്തലുകാരെ വിളിച്ച്‌ ഉറപ്പായും കാര്യം അന്വേഷിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.

spot_img

Related Articles

Latest news