തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡനപരാതി നല്കിയ യുവതിയെ അവഹേളിച്ചക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാര്യർ, രജിത പുളിയ്ക്കല്‍ എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതിയാണ് ഉപാധികളോടെ മുൻകൂർ ജാമ്യം നല്‍കിയത്. വരുന്ന ദിവസങ്ങളില്‍ സമാനമായ കേസുകളില്‍ ഉള്‍പ്പെടരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നിവയാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
പരാതിക്കാരിയെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റും ചെയ്തിട്ടില്ലെന്നും വിവാഹച്ചടങ്ങിലെ ഫോട്ടോ മാത്രമാണ് പങ്കുവച്ചതെന്നുമാണ് സന്ദീപ് കോടതിയില്‍ ഉന്നയിച്ചത്. അതേസമയം, താനൊരു സ്ത്രീയാണെന്നും പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ള ഒരുകാര്യവും ചെയ്തിട്ടില്ലെന്നാണ് രജിത പുളിയ്ക്കലിന്റെ വാദം.
അതേസമയം, ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടിയിരിക്കുകയാണ്. ജനുവരി ഏഴുവരെ വിലക്ക് തുടരും. രാഹുലിന്റെ ആദ്യ ബലാത്സംഗകേസിലെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെയാണ് ഹൈക്കോടതി പരിഗണിച്ചത്.

