റിയാദ്: റിയാദിലെ അറിയപ്പെടുന്ന സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകനും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി (53) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ചു. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം ചികിത്സയ്ക്കായി നാട്ടിലേക്ക് പോയത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ദീർഘകാലമായി റിയാദിൽ അൽ മുംതാസ് പ്രിന്റിംഗ് പ്രസ്സിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു രാജു പാപ്പുള്ളി. ഒഐസിസിയുടെ പ്രാരംഭകാലം മുതൽ സംഘടനയുമായി സജീവമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അദ്ദേഹം, ഒഐസിസിക്കും കോൺഗ്രസ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണ് എന്നായിരുന്നു ഒഐസിസി പ്രസിഡന്റ് സലീം കളക്കരയും ജനറൽ സെക്രട്ടറി ഫൈസൽ ബാഹസനും അനുശോചന കുറിപ്പിൽ അറിയിച്ചത്.
പാലക്കാട് ഷൊർണൂർ സ്വദേശിയായ രാജു പാപ്പുള്ളിയുടെ ഭൗതിക ശരീരം വൈകിട്ട് 3 മണിക്ക് വരവൂർ പിലാക്കലിലെ ഭാര്യവീട്ടുവളപ്പിൽ സംസ്കരിച്ചു.
ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ അന്ത്യോപചാരവും ഭൗതിക ശരീരത്തിൽ റീത്ത് അർപ്പിക്കുകയും ചെയ്തു. മുൻ പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ സുലൈമാൻ, മുരളി പാപ്പുള്ളി, സൈദലവി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വീട്ടമ്മയായ ഭാര്യ ബിന്ദുവും, +2 വിദ്യാർത്ഥിയായ ഏകമകൻ അർജുനുമാണ് രാജു പാപ്പുള്ളിയുടെ കുടുംബം.

