വിദ്യാഭ്യാസ അവകാശ നിയമപ്രകാരം (RTE) സാമ്ബത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്വകാര്യ സ്കൂളുകളില്‍ 25 ശതമാനം സീറ്റ് സംവരണം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.ന്യൂനപക്ഷയിതര സ്വകാര്യ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ഇത്തരത്തില്‍ പ്രവേശനം നല്‍കുന്നത് സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. തന്റെ മക്കള്‍ക്ക് അടുത്തുള്ള സ്വകാര്യ സ്കൂളില്‍ സീറ്റുണ്ടായിട്ടും പ്രവേശനം നിഷേധിച്ചുവെന്ന് കാട്ടി മഹാരാഷ്ട്ര സ്വദേശി നല്‍കിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന ഇടപെടല്‍.
സ്കൂള്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈൻ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളിയ അപേക്ഷയിലാണ് സുപ്രീംകോടതി ഇപ്പോള്‍ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. പാവപ്പെട്ട കുട്ടികള്‍ക്ക് അർഹമായ പ്രവേശനം ഉറപ്പാക്കാൻ ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചു. ഈ വിഷയത്തില്‍ ദേശീയ ബാലാവകാശ കമ്മിഷനെ (NCPCR) കക്ഷി ചേർത്ത കോടതി, പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടാതിരിക്കാൻ കൃത്യമായ മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു.

