നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റു വേണ്ട; പുതിയ നീക്കവുമായി മുസ്ലീംലീഗ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നതിന് പകരം കൂടുതല്‍ എംഎല്‍എമാരെ സഭയിലെത്തിക്കാനുള്ള നീക്കവുമായി മുസ്ലീംലീഗ്. കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ചോദിക്കേണ്ടതില്ലെന്നാണ് മുസ്ലീംലീഗിന്റെ തീരുമാനം. പകരം വിജയസാധ്യതയുള്ള കൂടുതല്‍ മണ്ഡലങ്ങള്‍ നേടിയെടുക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. യുഡിഎഫില്‍ ലീഗ് പിടി മുറുക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക്, കൂടുതല്‍ സീറ്റ് ആവശ്യപ്പെടാതിരിക്കുന്നതിലൂടെ തടയിടാനാവുമെന്നും പാര്‍ട്ടി കരുതുന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. പതിനഞ്ച് എണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ വിജയസാധ്യതയില്‍ മാത്രമാണ് കേന്ദ്രീകരിക്കുന്നതെന്നും തുടര്‍ച്ചയായി തോല്‍ക്കുന്ന സീറ്റുകള്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ഘടകകക്ഷികളുമായി വച്ചുമാറുന്നതാണ് ആലോചിക്കുന്നതെന്നും ലീഗിലെ പ്രമുഖ നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയതും നഷ്ടപ്പെട്ടതുമായ സീറ്റുകളുടെ വിജയസാധ്യത വിലയിരുത്താന്‍ കോണ്‍ഗ്രസും ലീഗും പരസ്പരം ധാരണയായി. ഇതിന്റെകൂടി അടിസ്ഥാനത്തിലാകും സീറ്റുകള്‍ കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗിന് നഷ്ടപ്പെട്ട 10 സീറ്റുകളെ കേന്ദ്രീകരിച്ചാണ് നിലവില്‍ കോണ്‍ഗ്രസ്-ഐയുഎംഎല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ മുസ്ലീം ലീഗീന്റെ കൈവശമുള്ള ഗുരുവായൂര്‍ സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് താത്പര്യം പ്രകടിപ്പിച്ചെങ്കിലും ആ സീറ്റ് വിട്ട് നല്‍കേണ്ടതില്ലെന്നാണ് ലീഗിന്റെ തീരുമാനം. അതേസമയം, കൊല്ലം ജില്ലയിലെ മുസ്ലീം ലീഗിന്റെ സീറ്റായ പുനലൂരിന് പകരം ഇരവിപുരം അല്ലെങ്കില്‍ ചടയമംഗലം എന്നിവയില്‍ ഏതെങ്കിലും ഒന്നിനാണ് ലീഗ് അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ ഈ മണ്ഡലങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസ്- ആര്‍എസ്പിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും അന്തിമതീരുമാനം ഉണ്ടാകുക

spot_img

Related Articles

Latest news