ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുവദിച്ച് സുപ്രീംകോടതി. 13 വര്‍ഷമായി കോമയില്‍ കിടക്കുന്ന ഡല്‍ഹി നിവാസിയായ ഹരീഷ് റാണയ്ക്കാണ് സ്വാഭാവിക മരണത്തിനായി അനുമതി നല്‍കിയത്.അന്തസ്സോടെയുള്ള ഒരു മരണത്തിന് മകനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരീഷിന്റെ വൃദ്ധമാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ അനുമതി.
ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. സിവില്‍ എഞ്ചിനീയറിംഗിന് പഠിക്കുമ്പോള്‍ 2013 ലാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണ് ഗുരുതരമായി പരിക്കേറ്റ് ഹരീഷ്റാണ കോമയില്‍ ആയത്. യന്ത്രസഹായത്തോടെയാണ് ഹരീഷ് റാണയുടെ ജീവന് നില നിര്‍ത്തിയിരിക്കുന്നത്. 13 വര്‍ഷമായി പണവും സമയം ചെലവഴിച്ച് മകനെ തിരികെ കൊണ്ടുവരാനുള്ള മാതാപിതാക്കളുടെ ശ്രമം പാഴായ സാഹചര്യത്തിലാണ് ദയാവധത്തിന് ഹര്‍ജി സമര്‍പ്പിച്ചത്.
നിഷ്ക്രിയ ദയാവധത്തിന് വിധേയമാകുന്ന ആദ്യത്തെ കേസായി റാണയുടെ കേസ് മാറിയിരിക്കുകയാണ്. ഹരീഷിന് നല്കിക്കൊണ്ടിരിക്കുന്ന യന്ത്രസഹായം പതിയെ നീക്കം ചെയ്യാനും അതുവഴി അദ്ദേഹത്തിന് സ്വാഭാവിക മരണത്തിനുള്ള സംവിധാനം ഒരുക്കിക്കൊടുക്കാനുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 2026 ജനുവരി 15-ന് റാണ രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച കോടതി വിധി ഇന്നത്തേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു. ജീവന് നിലനിര്‍ത്തുന്നതിനുള്ള ചികിത്സ പിന്‍വലിക്കാന്‍ കോടതി അനുവദിച്ചാല്‍, അന്തസ്സോടെ മരിക്കാനുള്ള അവകാശം സുപ്രീം കോടതി ഔദ്യോഗികമായി അംഗീകരിച്ചത് 2018-ല്‍ ആയിരുന്നു.

