പേകാൻ സമയമായി. ഗാസിയാബാദിലെ ആശുപത്രിയിൽ നിശ്ചലനായി കിടക്കുന്ന ഹരീഷ് റാണക്ക് ചുറ്റും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ചേർന്നിരുന്നു. അവനെ ഡൽഹി എയിംസിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തങ്ങളുടെ അവസാന യാത്രാമൊഴി പറയാനായി. എയിംസിലെത്തിയ ഉടൻ ഡോക്ടർമാർ അവന്റെ ജീവൻ രക്ഷാ ഉപകരണങ്ങൾ ഓരോന്നായി അഴിച്ചുമാറ്റും.
മകനോടൊപ്പം അവസാന നിമിഷങ്ങൾ ചെലവഴിക്കുന്ന കുടുംബത്തിന്റെ 22 സെക്കന്റ് ദൈർഘ്യമുള്ള ഹൃദയഭേദകമായ വീഡിയോ ആരുടെയും കണ്ണുകൾ ഈറനണിയിക്കും. അമ്മ അവനടുത്തായി ഇരുന്നു. മുഖം ദുഃഖത്താൽ നിറഞ്ഞിരുന്നു. ബ്രഹ്മകുമാരി സഹേദരി അവന്റെ നെറ്റിയിൽ തിലകം ചാർത്തി. എല്ലാവരോടും ക്ഷമിക്കണം, ഇപ്പോൾ പോകാൻ സമയമായി. അവർ അവന്റെ തലയിൽ തലോടിക്കൊണ്ടു പറഞ്ഞു.ഹരീഷിന്റെ ദയാവധത്തിനായി പോരാടാൻ അഭിഭാഷകയെ കണ്ടെത്താൻ സഹായിച്ച സാമൂഹിക-സാംസ്കാരിക സംഘടനയായ ബ്രഹ്മാകുമാരീസുമായി റാണ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്.”
പഞ്ചാബ് സർവകലാശാലയിലെ വിദ്യാർഥിയായിരുന്നു ഒരിക്കൽ ഹരീഷ് റാണ. ഇന്നവൻ ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ദയാവധത്തിന് കോടതി അനുമതി ലഭിച്ച വ്യക്തിയാണ്. 2013ലാണ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് തഴേക്ക് വീണ് തലച്ചോറിന് ഗുരുതരമായി പരിക്കേൽക്കുന്നത്. അന്നുമുതൽ അവൻ കോമയിലാണ്. ശ്വസമെടുക്കുന്നതിനായി ട്രാക്കിയോസ്റ്റമി ട്യൂബും ഭക്ഷണത്തിനായി ഗ്യാസ്ട്രോജെജുനോസ്റ്റമി ട്യൂബും അവന്റെ കൂടെ ആ കിടക്കയിൽ ഒതുങ്ങി.”
വർഷങ്ങളോളം നീണ്ട പ്രതീക്ഷകൾക്ക് ശേഷം എല്ലാ മെഡിക്കൽ സംവിധാനങ്ങളും അവന്റെ അവസ്ഥക്ക് മുന്നിൽ തോൽവി സമ്മതിച്ചപ്പോഴാണ് റാണയുടെ മാതാപിതാക്കൾ ദയാവധം ആവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്യുന്നത്. ഒടുവിൽ സുപ്രീം കോടതി അത് അനുവദിച്ചു. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരാൾക്ക് ദയാവധം അനുവദിക്കുന്നത്

