കോഴിക്കോട്: മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയാണ് മരിച്ചത്. ഈ കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികള്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നര വയസുകാരി രോഗം ബാധിച്ച് മരിച്ചത്. ഇന്നാണ് പരിശോധന ഫലം പുറത്തുവന്നത്. രോഗലക്ഷണം കണ്ടെത്തിയ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് രോഗം പടർന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് പരിശോധന നടത്തിവരികയാണ്.
ദഹനവ്യസ്ഥയെ കീഴടക്കുന്ന ഷിഗെല്ലെ ബാക്ടീരിയകളാണ് രോഗമുണ്ടാക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം, വയറിളക്ക എന്നിവയാണ് ലക്ഷണങ്ങള്‍. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാദ്ധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം പെട്ടെന്നുണ്ടാകും. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാല്‍ രോഗം വ്യാപിക്കും. രണ്ട് മുതല്‍ ഏഴ് ദിവസം വരെ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലപ്പോള്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകില്ല. പനി, രക്തംകലർന്ന മലവിസർജ്ജം, നിർജ്ജലീകരണം, ക്ഷീണം എന്നിവയുണ്ടായാല്‍ വൈദ്യസഹായം തേടണം. പലപ്പോഴും അസുഖം ഗുരുതരമായി മാറാറില്ല.

