ന്യൂഡല്‍ഹി: ആദ്യ ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യഹർജിയില്‍ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.പരാതിക്കാരിക്കെതിരായ ഹൈക്കോടതിയിലെ ചില ഭാഗങ്ങളും സുപ്രീം കോടതി നീക്കി.
രാഹുലിന് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ നടന്നില്ല. ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടാൻ തങ്ങള്‍ താത്‌പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എം എം സുന്ദരേശും ജസ്റ്റിസ് എൻ കെ സിംഗുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
ഹൈക്കോടതി വിധിയിലെ ചില ഭാഗങ്ങള്‍ പരാതിക്കാരിയെ സംബന്ധിച്ചിടത്തോളം ദോഷം ചെയ്യുന്നതാണെന്ന് അഭിഭാഷകർ അറിയിച്ചതോടെയാണ് അവ നീക്കം ചെയ്യുന്നതായി സുപ്രീം കോടതി വ്യക്തമാക്കിയത്. പരാതിക്കാരിക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ പി വി ദിനേശനും കെ ആർ സുഭാഷ് ചന്ദ്രനുമാണ് ഹാജരായത്.

