പെരിന്തൽമണ്ണ: വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ യുവതി അന്തരിച്ചു. കുന്നംകുളം സ്വദേശിനി ഷഹ്ന (25) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി ചേരിക്കല്ലൻ മുൻഷാദിനെ (31) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
അഞ്ച് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഷഹ്നയെ മുൻഷാദിന് സംശയമായിരുന്നുവെന്നും ഇതാണ് കുടുംബവഴക്കിനും കൊലപാതക ശ്രമത്തിനും കാരണമായതെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് മുൻഷാദ് ഷഹ്നയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.
പെരിന്തൽമണ്ണ പോലീസ് പ്രതിയുമായി ഇബ്രാഹിംപടിയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ഫോറൻസിക് വിദഗ്ധരും പരിശോധനയിൽ പങ്കെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഷഹ്നയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഇരുവവർക്കും ആദ്യ വിവാഹങ്ങളിൽ ഓരോ കുട്ടികളുണ്ട്.

