കല്‍പ്പറ്റ: വയനാട് കള്ളാടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.അധികൃതർ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഇനി മൂന്നുപേരെ കൂടി കണ്ടെത്താനുണ്ട്. നാല് സോണുകളാക്കി തിരിച്ചാണ് ഇന്നലെ തെരച്ചില്‍ നടത്തിയത്. ഇതില്‍ രണ്ട് സോണുകളുടെ തെരച്ചില്‍ ഇന്നലെ പൂർത്തിയാക്കിയിരുന്നു.
ബാക്കി രണ്ട് സോണുകളിലും മീനാക്ഷിപ്പുഴയിലുമാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. അപകടത്തില്‍ മരിച്ച മൂന്നുപേരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ജാർഖണ്ഡ് സ്വദേശി ആൻമോള് ദോദ്രായ്, ബീഹാർ സ്വദേശി ബികാഷ് കുമാർ സിംഗ്, മദ്ധ്യപ്രദേശ് സ്വദേശി ചന്ദ്രഭാൻ പാല് എന്നിവരാണ് മരിച്ചത്.
അതേസമയം, പ്രദേശത്ത് ഇപ്പോള്‍ നേരിയ മഴയുണ്ട്. പുഴയില്‍ കുടുങ്ങിക്കിടന്ന ബസ് കരയിലേക്ക് മാറ്റി. മണ്ണ് കൂടുതലായി മാറ്റിയതിനാല്‍ കൂടുതല്‍ യന്ത്രങ്ങള്‍ ഈ മേഖലയിലേക്ക് എത്തിക്കാൻ സാധിക്കും. എന്നാല്‍ തെരച്ചിലിന് മഴ വെല്ലുവിളി ഉയർത്തുമോയെന്ന ആശങ്കയിലാണ് അധികൃതർ. എൻഡിആർഎഫ്, ആർആർഎഫ്, ഫയർഫോഴ്സ്, ലോക്കല്‍ പൊലീസ് എന്നിവരടങ്ങുന്ന അഞ്ഞൂറിലധികം വരുന്ന വിപുലമായ സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ദുരന്തബാധിത പ്രദേശതെത്തി. മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായുള്ള വിദഗ്ധ സമിതിയെ ഇന്ന് നിയോഗിക്കും.

