പാലക്കാട്: അട്ടപ്പാടിയില്‍ ഭവാനി പുഴയോരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.മൃതദേഹങ്ങളില്‍ അടിവസ്ത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. തലയറുത്ത നിലയിലുള്ള മൃതദേഹങ്ങള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മുറിച്ചുമാറ്റിയതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹ ഭാഗങ്ങള്‍ അഞ്ചുദിവസത്തോളം വെള്ളത്തില്‍ കിടന്നതായി ഫോറൻസിക് പരിശോധനയില്‍ സൂചന ലഭിച്ചിട്ടുണ്ട്.
ഇരുത്തി, കൈകാലുകള്‍ മടക്കി ഒരു ചാക്കിനുള്ളിലേയ്ക്ക് കയറ്റിയ നിലയിലായിരുന്നു മൃതദേഹം. ഇടുപ്പിന്റെ ഭാഗത്ത് മടക്കി കൈകാലുകള്‍ ചേർത്തുവച്ച് പ്ളാസ്റ്റിക്കില്‍ പൊതിഞ്ഞശേഷമാണ് ചാക്കില്‍ കയറ്റിയിട്ടുള്ളത്. ഇത് ഒറ്റയ്ക്ക് ഒരാള്‍ക്ക് ചെയ്യാനാകില്ലെന്നും കൃത്യത്തില്‍ ഒന്നിലേറെപ്പേർ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു.
ബിരിയാണി അരിയുടെ ചാക്കുകളിലായിരുന്നു മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. വയനാട് കോട്ടത്തറയിലെ കടയിലെ ചാക്കുകളാണിവയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്ന് സാധനം എത്തിച്ച ചാക്കുകളാണിത്. ഇവയിലെ എഴുത്തുകളില്‍ നിന്നാണ് നിർണായക വിവരം ലഭിച്ചത്. മൃതദേഹങ്ങള്‍ ഇതര സംസ്ഥാനക്കാരുടേതാണെന്ന് സംശയമുണ്ട്. മറ്റെവിടെയെങ്കിലും കൊലപാതകം നടത്തിയതിനുശേഷം മൃതദേഹങ്ങള്‍ പുഴയില്‍ ഒഴുക്കിവിട്ടതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം തമിഴ്നാട് അതിർത്തി മേഖലകളിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ പുതൂർ പഞ്ചായത്തിലെ ചീരക്കടവ് ഭാഗത്തെ ഭവാനി പുഴയുടെ തീരത്താണ് മൂന്ന് ഭാഗങ്ങളില്‍ നിന്ന് ചാക്ക് കെട്ടുകള്‍ കണ്ടത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാനെത്തിയവരാണ് ഇവ കണ്ടത്. ദുർഗന്ധം വമിച്ചതോടെ ഒരു ചാക്ക് തുറന്നു പരിശോധിച്ചപ്പോഴാണ് മനുഷ്യ ശരീരഭാഗങ്ങളാണെന്ന് മനസിലായത്. ഉടനെ പുതൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

