മലപ്പുറം: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്നും സ്വർണമാല തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് പിടിയിലായി.സംഭവവുമായി ബന്ധപ്പെട്ട് ചമ്രവട്ടം സ്വദേശി തുമ്പില്‍ മുഹമ്മദ് അജ്മല്‍ (21) ആണ് അറസ്റ്റിലായത്. സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട 14 വയസുകാരിയില്‍ നിന്നും യുവാവ് അഞ്ചരപവന്റെ സ്വർണമാലയാണ് തട്ടിയെടുത്ത്. പ്രണയം നടിച്ച് ആണ് യുവാവ് കുട്ടിയുടെ കയ്യില്‍ നിന്നും മാലകൈക്കലാക്കിയത്. മാത്രമല്ല വിവാഹ വാഗ്ദാനം നല്കി പ്രതി പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങളും കൈവശപ്പെടുത്തി.
തന്റെ പിതാവിന് ജ്വല്ലറി ഉണ്ടെന്നും മാലയുടെ ചിത്രം അയച്ചുതന്നാല്‍ പുതിയ മോഡലിലുള്ള മാല പണിയിച്ചു നല്‍കാമെന്നും പറഞ്ഞായിരുന്നു യുവാവ് സ്വർണം തട്ടിയെടുക്കാനുള്ള പദ്ധതി നടപ്പാക്കിയത്. പെണ്‍കുട്ടി സ്വന്തം മാലയുടെ ചിത്രം അയച്ചു കൊടുത്തു. എന്നാല്‍ ഇത് ചെറുതാണെന്നും വലിയ മാലയാണെങ്കില്‍ അതിലും വലിയ മാല വാങ്ങിച്ചു നല്‍കാമെന്നും മുഹമ്മദ് അജ്മല്‍ വാഗ്ദാനം നല്കി. ഇതോടെ പെണ്‍കുട്ടി ഉമ്മയുടെ മാല കൈക്കലാക്കി ചിത്രം അയച്ചു കൊടുത്തു. മാല നേരില്‍ കണ്ടാല്‍ മാത്രമേ മോഡല്‍ മനസിലാകൂ എന്ന് പറഞ്ഞതനുസരിച്ച് പ്രതിക്ക് പെണ്‍കുട്ടി ലൊക്കേഷന്‍ അയച്ചു കൊടുത്തു. വീട്ടിലെത്തിയ അജ്മലിന് പെണ്‍കുട്ടി ജനലിലൂടെ മാല നല്കി. അപ്പോള്‍ തന്നെ പ്രതി മാലയുമായി മുങ്ങുകയും ചെയ്തു. പ്രതി പിന്നീട് സ്നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഒളിവില്‍ പോയി. ഇതോടെ താൻ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും വളാഞ്ചേരി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
സമാനമായ കേസില്‍ അജ്മല്‍ ഇക്കഴിഞ്ഞ വർഷവും പിടിയിലായതായി പോലീസ് പറഞ്ഞു. അന്ന് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കല്പകഞ്ചേരി സ്വദേശിനിയെയാണ് യുവാവ് കബളിപ്പിച്ചത്. കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് പുതിയ തട്ടിപ്പ്. യുവാവ് കല്പകഞ്ചേരി, തിരൂര്‍ പോലീസ് സ്റേഷനുകളിലും സമാന കേസുകളിലെ പ്രതിയാണ്. മലപ്പുറം ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥന്, തിരൂര്‍ ഡിവൈ.എസ്.പി എ.ജെ. ജോണ്സണ് തുടങ്ങിയവരുടെ നിര്‍ദേശ പ്രകാരം വളാഞ്ചേരി എസ്.എച്ച്. ഒ ബഷീര്‍ സി. ചിറക്കലാണ് കേസില്‍ അന്വേഷണം നടത്തിഎത്തും പ്രതിയെ പിടികൂടിയതും. എസ്.സി.പി.ഒമാ രായ ഷൈലേഷ്, പി. സജുകുമാര്‍ എന്നിവരും ഡാന്‍സാഫ് സംഘവും അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു.