മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, പാർട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുൻ എംഎല്‍എയും മുതിർന്ന നേതാവുമായ അബ്ദുറഹിമാൻ രണ്ടത്താണി.പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങളുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ലീഗില്‍ തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരമാണ് കൂടിക്കാഴ്ച നടന്നത്. തുടർന്ന് മുനവ്വറലി തങ്ങളുമായും അദ്ദേഹം ആശയവിനിമയം നടത്തി.
മുസ്ലീം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രണ്ടത്താണി ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അർഹരായവരെ അവഗണിച്ച്, ചിലരുടെ സ്വാർത്ഥ താല്‍പര്യങ്ങള്‍ക്കായി പുതിയതായി എത്തിയ ആളിനെ സ്ഥാനാർത്ഥിയാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തിരൂരങ്ങാടിയില്‍ പി.എം.എ സമീറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയായിരുന്നു ഈ വിമർശനം.
സ്ഥാനാർത്ഥി പട്ടികയില്‍ ഉണ്ടായ അതൃപ്തിയെ തുടർന്ന് അബ്ദുറഹിമാൻ രണ്ടത്താണി ഇടത് മുന്നണിയിലേക്ക് പോകുമെന്ന വാർത്തകള്‍ ശക്തമായിരുന്നു. അദ്ദേഹത്തെ ഇടത് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ എല്‍ഡിഎഫ് ശ്രമം നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തിരൂരങ്ങാടിയോ താനൂരോ ഉള്‍പ്പെടെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാൻ അവസരം നല്‍കാമെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നുമാണ് സൂചന.

