*ന്യൂഡൽഹി:* യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ 14 വർഷത്തിനിടെ 1.15 കോടി ആധാർ കാർഡുകൾ മാത്രമാണ് റദ്ദാക്കിയതെന്ന് കണക്കുകൾ. ഇതേസമയത്ത്, കോടിക്കണക്കിനാളുകൾ മരിച്ചപ്പോഴാണ് കുറഞ്ഞ കാർഡുകൾ മാത്രം അതോറിറ്റി റദ്ദാക്കിയത്. 2025 ജൂണിലെ കണക്കുകൾ പ്രകാരം 142.39 കോടി ആധാർ കാർഡ് ഉടമകളാണ് ഇന്ത്യയിലുള്ളത്..
രാജ്യത്തിന്റെ ആകെ ജനസംഖ്യ 146.39 കോടി ആയിരിക്കുമ്പോഴുള്ള സ്ഥിതിയാണിത്. 2007നും 2019നും ഇടക്ക് പ്രതിവർഷം 83.5 ലക്ഷം പേർ മരിക്കുന്നുണ്ടെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാകും. രജിസ്റ്റാർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്നും ഒരാൾ മരിച്ചുവെന്ന വിവരം ലഭിച്ചാൽ അതിന്റെ അടിസ്ഥാനത്തിലാകും ആധാർ കാർഡ് റദ്ദാക്കുകയെന്ന് യു.ഐ.ഡി.എ.ഐ അറിയിച്ചു. ആധാർ വിവരങ്ങൾക്കൊപ്പം മരിച്ചവരുടെ പേരുകൾ കൂടി നൽകിയാൽ മാത്രമേ ഇത് സാധ്യമാകുവെന്നും ഏജൻസി വ്യക്തമാക്കി. ഓരോ വർഷം റദ്ദാക്കിയ ആധാർ കാർഡുകളെ സംബന്ധിച്ചുള്ള വിവരം കൈയിലില്ലെന്നും ഏജൻസി വ്യക്തമാക്കി..
ഏഴ് വയസ് പൂർത്തിയായ കുട്ടികളുടെ ആധാർ കാർഡുകൾക്ക് മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ് (MBU) പൂർത്തിയാക്കണമെന്ന് രക്ഷിതാക്കളോട് ആവർത്തിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ഈ നിർബന്ധിത പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ കുട്ടികളുടെ ആധാർ കാർഡുകൾ പ്രവർത്തനരഹിതമാകുമെന്ന് യുഐഡിഎഐ മുന്നറിയിപ്പ് നൽകി..