രാജ്യസഭാ സീറ്റ് : നിയോഗമെന്ന് ജെബി മേത്തര്‍

രാജ്യസഭാ സീറ്റ് നിയോഗമായി കാണുന്നുവെന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജെബി മേത്തര്‍. പാര്‍ട്ടി ഏത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും അതിനോട് കൂറ് പുലര്‍ത്തുമെന്ന് ജെബി മേത്തർ പ്രതികരിച്ചു.

‘ഇത് വരെ കിട്ടിയതെല്ലാം ഒരു ചുമതലയായിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നതിനെ ഒരു നിയോഗമായിട്ടാണ് കാണുന്നത്. ഉത്തരവാദിത്തം ഏറ്റവും കൂടുതല്‍ മനസിലാക്കുന്നു. പാര്‍ട്ടി എന്ത് പറഞ്ഞാലും അതിനോട് പൂര്‍ണമായും കൂറ് പുലര്‍ത്താനാണ് ഇതുവരെ ശ്രമിച്ചിട്ടുള്ളത്. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ ഉയര്‍ത്തുന്നതിന് തന്നെയാണ് ഈ അവസരവും നോക്കിക്കാണുന്നതെന്ന് ജെബി മേത്തര്‍ പ്രതികരിച്ചു.

‘അവസരങ്ങള്‍ കിട്ടാത്ത ആളല്ല ഞാന്‍. കോണ്‍ഗ്രസ് പാര്‍ട്ടി എന്നും എനിക്ക് അവസരങ്ങള്‍ തന്നിട്ടുണ്ട്. 2010ലും 2015ലും 2020ലും കൈപ്പത്തി ചിഹ്നത്തില്‍ ആലുവ നഗരസഭയില്‍ മത്സരിക്കാന്‍ അവസരം കിട്ടി.

ഭരണഘടന പോലും ഭീഷണി നേരിടുന്ന കാലത്താണ് ഈ നിയോഗം എന്നില്‍ എത്തിയിരിക്കുന്നത്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് പേര് പ്രഖ്യാപിച്ചതറിയുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയോടും സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സുധാകരന്‍, ഉമ്മന്‍ചാണ്ടി സാര്‍, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അങ്ങനെ എല്ലാവരോടും കടപ്പെട്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏത് തീരുമാനമെടുത്താലും അതിനൊപ്പമായിരിക്കും മഹിളാ കോണ്‍ഗ്രസ് നില്‍ക്കുകയെന്നും ജെബി മേത്തര്‍ നിലപാട് വ്യക്തമാക്കി. തന്നെ ഏല്‍പ്പിക്കുന്ന ചുമതലകള്‍ സമയാസമയം നിര്‍വഹിക്കാനാണ് ശ്രമിക്കുക. സ്ത്രീകളുടെ ശബ്ദമാകാനും എല്ലാ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും ശ്രമിക്കും. ഒപ്പം ഭരണഘടനയുടെ സംരക്ഷകയാകാനുള്ള പോരാട്ടവുമുണ്ടാകും. ന്യൂനപക്ഷത്തിന് മാത്രമെന്നല്ല, എല്ലാവരുടെയും പ്രതിനിധിയായിട്ടാണ് താനെത്തുന്നതെന്നും ജെബി മേത്തര്‍ പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ജെബി മേത്തര്‍. ആലുവ നഗരസഭ ഉപാധ്യക്ഷ കൂടിയായ ജെബി മേത്തര്‍ നിലവില്‍ കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ്. എം ലിജു , എം എം ഹസന്‍, ജെബി മേത്തര്‍ എന്നിവരുടെ പേരുകളാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്.

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവര്‍ ഇല്ലെന്നതും ജെബി മേത്തറിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ ഇടയാക്കി. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായിരുന്ന പ്രവര്‍ത്തന മികവും സമരങ്ങളിലെ സജീവ സാന്നിധ്യമെന്നതും ജെബിക്ക് അനുകൂല ഘടകമായി.

spot_img

Related Articles

Latest news