തിരുവനന്തപുരം: ഉമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ.അഫാനെയും അച്ഛൻ റഹിമിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് അഫാൻ ഇത്തരത്തില്‍ പ്രതികരിച്ചത്. മകനെ കണ്ട് റഹീം പൊട്ടിക്കരഞ്ഞു. എല്ലാം തകർത്തു കളഞ്ഞില്ലേയെന്നായിരുന്നു മകനോട് റഹീം ചോദിച്ചത്. ഇതിന് മറുപടിയായാണ് ഉമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്ന മറുപടി അഫാൻ നല്‍കിയത്.
അഫാന്റെ ക്രൂരതക്ക് പിന്നില്‍ വൻ സാമ്പത്തിക ബാധ്യത തന്നെയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്മ തന്നെയാണ് പ്രശ്നമായതെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കടത്തില്‍ നില്‍ക്കുമ്പോഴും അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊല നടന്ന ദിവസം 50,000 കടം തിരികെ നല്‍കാനുണ്ടായിരുന്നുവെന്നാണ് അഫാൻ നല്‍കിയ മൊഴി. കൊല നടക്കുന്നതിന് തലേ ദിവസവും കാമുകിയില്‍ നിന്നും 200 രൂപ കടം വാങ്ങി. ഇതില്‍ നിന്നും 100 രൂപയ്ക്ക് വണ്ടിക്ക് പെട്രോള്‍ അടിച്ചാണ് ഉമ്മയെയും കൊണ്ട് ബന്ധു വീട്ടില്‍ കടം ചോദിക്കാൻ പോയത്. 100 രൂപയ്ക് അഫാനും ഉമ്മയും ഒരു കടയില്‍ കയറി ദോശ കഴിച്ചു. കടക്കാർ വരുന്നതിന് മുമ്പാണ് കൊലപാതകങ്ങള്‍ ചെയ്തതെന്നാണ് അഫാന്റെ മൊഴി. കേസില്‍ ഉടൻ കുറ്റപത്രം സമർപ്പിക്കും.
അതേസമയം, ഒരു സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അഫാൻ കൊലനടത്തിയതെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്നാണ് പൊലീസിന്റെ നിലപാട്. പ്രതിയെ സിനിമ സ്വാധീനിച്ചുവെന്ന പ്രചരണം തെറ്റാണെന്ന് പൊലീസ് പറയുന്നു. നാല് പേരെ തലക്കടിച്ച് കൊല്ലാൻ അഫാനെ ഒരു സിനിമ പ്രേരിപ്പിച്ചുവെന്ന രീതിയിലെ പ്രചാരണമാണ് പൊലീസ് തള്ളിക്കളയുന്നത്.