തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാനെ പൂജപ്പുര സെൻട്രല്‍ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റി.അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്. അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയില്‍ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാൻ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക നിരീക്ഷണം.
കടബാധ്യതയെ തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് ജയില്‍ ഉദ്യോഗസ്ഥരോടും അഫാൻ പറഞ്ഞത്. ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും അഫാനെ ജയിലേക്ക് മാറ്റിയത്. അഫാനെ കസ്റ്റഡയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ വെള്ളിയാഴ്ച വെഞ്ഞാറമൂട് പൊലീസ് കോടതിയില്‍ നല്‍കും. ഇന്ന് അപേക്ഷ നല്‍കാനായിരുന്നു തീരുമാനമെങ്കിലും അഫാൻെറ ആരോഗ്യ-മാനസിക നില നോക്കിയ ശേഷം നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു.
കടബാധ്യത മൂലമുള്ള ബന്ധുകളുടെ അധിക്ഷേപമാണ് കൂട്ടക്കൊലക്ക് കാരണമെന്ന് പ്രതി അഫാൻ ജയില്‍ ഉദ്യോഗസ്ഥരോടായി പറഞ്ഞത്. കൂട്ടക്കൊലയെ കുറിച്ച് അഫാൻ വിവരിച്ചു. മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തിയതിൻ്റെ പശ്ചാത്താപമൊന്നുമില്ലാതെയായിരുന്നു വിവരണം. അമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നത്. ബന്ധുക്കള്‍ സ്ഥിരമായി ആക്ഷേപിച്ചു. കൊല്ലുന്നതിന്ന് മുൻപ് കാമുകിയോടും അനുജനോടും കൊലപാതകങ്ങള്‍ ചെയ്തത് പറഞ്ഞിരുന്നുവെന്നും അഫാൻ പറഞ്ഞു.