കാബൂള്‍: കിഴക്കൻ അഫ്ഗാനിസ്ഥാനില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തില്‍ മരണം 812 ആയി ഉയർന്നു. ഏകദേശം 3,000 ആളുകള്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകള്‍.റിക്ടർ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ തകർന്നിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. അഫ്ഗാന് സഹായ ഹസ്തവുമായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
കുനാർ, നൻഗർഹർ പ്രവിശ്യകളിലാണ് ഭൂകമ്പം നാശം വിതച്ചത്. കാബൂള്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. യുഎന്നിൻ്റെ കണക്കുകള്‍ പ്രകാരം നാല് പ്രവിശ്യകളിലായി 12,000-ല്‍ അധികം ആളുകള്‍ക്ക് ദുരിതത്തിനിരയായി. മേഖലയില്‍ തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് താലിബാൻ സർക്കാർ മുന്നറിയിപ്പ് നല്‍കുന്നത്.
ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വീടുകള്‍ തകരുകയായിരുന്നെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. ‘ഞങ്ങളെല്ലാവരും ഭയന്നു. രാത്രിയില്‍ 17 തുടർചലനങ്ങള്‍ ഉണ്ടായി,” അദ്ദേഹം പറഞ്ഞു. ഗ്രാമത്തില്‍ 79 ആളുകള്‍ മരിച്ചു. ഞാൻ സന്ദർശിച്ച ഗ്രാമങ്ങള്‍ തകർന്നുപോയിരുന്നു,’ പ്രാദേശിക മാധ്യമപ്രവർത്തകൻ പറഞ്ഞു.
ഭാര്യയെയും മൂന്ന് മക്കളെയും രണ്ട് സഹോദരന്മാരെയും നഷ്ടപ്പെട്ട റഷീദ് ഖാനും ദുഃഖം പങ്കുവെച്ചു. “ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു എന്ന് ഞാൻ ഭയക്കുന്നുണ്ടെന്ന്,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘കുട്ടികളുടെയും സ്ത്രീകളുടെയും നിലവിളിയും മൃഗങ്ങളുടെ കരച്ചിലും കേട്ടാണ് ഞാൻ ഉണർന്നത്. ഭൂകമ്പം വളരെ വലുതായിരുന്നു. അതൊരു ലോകാവസാനം പോലെ തോന്നി. അദ്ദേഹം പറഞ്ഞു. വൈദ്യുതിയും റോഡുകളും തടസ്സപ്പെട്ടതിനാല്‍ ഹെലികോപ്റ്ററിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹം പറഞ്ഞു.
800 ല്‍ അധികം ആളുകള്‍ മരിച്ചുവെന്ന് താലിബാൻ വക്താവ് സൈബുള്ള മുജാഹിദ് അല്‍ ജസീറയോട് പറഞ്ഞു. 2,817 പേർക്ക് പരിക്കേറ്റു. എന്നാല്‍ അധികാരികള്‍ വേണ്ടത്ര സഹായം നല്‍കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. “സ്ത്രീകളും കുട്ടികളും സഹായത്തിനായി കേഴുന്നു. എന്നാല്‍ അവിടെ അധികാരികള്‍ ആരുമില്ല. എല്ലാവരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുകയാണ്. ഞങ്ങള്‍ നിസ്സഹായരാണ്,” ഒരു ഗ്രാമവാസി പറഞ്ഞു.
“ധാരാളം ആളുകള്‍ വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു,” എന്ന് കുനാറിലെ ദുരന്ത നിവാരണ ഉദ്യോഗസ്ഥർ എഎഫ്ഫിയോട് പറഞ്ഞു. പല ഗ്രാമങ്ങളിലും എത്താൻ സാധിച്ചിട്ടില്ലെന്ന് യുഎന്നും മുന്നറിയിപ്പ് നല്‍കി. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. മണ്ണിടിച്ചില്‍ കാരണം റോഡുകള്‍ തടസ്സപ്പെട്ടതാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നത്.
യുഎൻ അഞ്ച് മില്യണ്‍ ഡോളർ അടിയന്തര സഹായം നല്‍കി. എല്ലാ സഹായവും നല്‍കുമെന്ന് സെക്രട്ടറി ജനറല്‍ അൻ്റോണിയോ ഗുട്ടറെസ് അറിയിച്ചു. അഫ്ഗാന് ആദ്യം സഹായം നല്‍കിയത് ഇന്ത്യ ആണ്. ഭക്ഷണവും ടെൻ്റും ഉള്‍പ്പെടെ 15 ടണ്‍ സാധനങ്ങള്‍ വിതരണം ചെയ്തു. ഈ ദുരിത സമയത്ത് ഇന്ത്യ അഫ്ഗാനിസ്ഥാനൊപ്പം ഉണ്ടെന്ന് എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സില്‍ കുറിച്ചു. അഫ്ഗാന് സഹായം നല്‍കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി മോദിയും നേരത്തെ പ്രതികരിച്ചിരുന്നു.