അഹമ്മദാബാദ്:വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം എല്ലാവരും മരിച്ചെന്ന് റിപ്പോർട്ടുകള്‍.രണ്ട് പൈലറ്റുമാർ, 10 ക്യാബിൻ ക്രൂ അംഗങ്ങള്‍ അടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 53 പേർ ബ്രിട്ടീഷ് പൗരന്മാരാണ്. 169 ഇന്ത്യക്കാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നു.
ലണ്ടനിലുള്ള മകളെ കാണാനുള്ള യാത്രയ്ക്കിടെയാണ് വിജയ് രൂപാണി അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ പത്തനംതിട്ട തിരുവല്ല സ്വദേശിനി രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. യുകെയില്‍ നഴ്സാണ് രഞ്ജിത. ഒരു മലയാളി കൂടി മരിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
രാജ്യത്തുണ്ടായ രണ്ടാമത്തെ വലിയ വിമാന ദുരന്തമാണിത്. അഹമ്മദാബാദ് ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. ദുരന്തത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാർത്ഥികളും മരിച്ചു.
11 വർഷം പഴക്കമുള്ളതാണ് അപകടത്തില്‍പ്പെട്ട എയർ ഇന്ത്യ വിമാനം. വിമാനം തകർന്നതായി എയർ ഇന്ത്യ എക്സ് പോസ്റ്റില്‍ സ്ഥിരീകരിച്ചു. വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനം പറന്നുയർന്ന ഉടനെ ‘മേയ്ഡേ കാള്‍’ എന്നറിയപ്പെടുന്ന അപായ സന്ദേശം എയർ ട്രാഫിക് കണ്‍ട്രോളിലേക്ക് നല്‍കിയിരുന്നു. എയർ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് തിരികെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിമാനവുമായി ആശയവിനിമയം സാധ്യമായില്ല. പിന്നാലെയാണ് ദുരന്ത വിവരമെത്തിയത്. അപകട കാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. ബോയിങ് വിമാനം അപകടത്തില്‍ പെടുന്ന അപൂർവമാണ്.