കുവൈറ്റ് സിറ്റി: വിഷമദ്യ ദുരന്തത്തിൽ മദ്യത്തിൽ നിന്നുള്ള വിഷബാധയേറ്റവരുടെ എണ്ണം 160 ആയി ഉയർന്നപ്പോൾ രേഖപ്പെടുത്തിയ മരണങ്ങളുടെ എണ്ണം 23 ആയി ഉയർന്നു എന്നാണ് ആരോഗ്യ മന്ത്രാലയം, വ്യാഴാഴ്ച്ച പ്രഖ്യാപിച്ചത്. കുവൈറ്റിലെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലാണ് ഈ കേസുകളിൽ ഭൂരിഭാഗവും പ്രവേശിപ്പിച്ചതെന്നും സങ്കീർണതകളുടെ തീവ്രത കാരണം വെന്റിലേറ്ററുകളുടെ ഉപയോഗവും അടിയന്തര വൃക്ക ഡയാലിസിസ് സെഷനുകളും ആവശ്യമായി വന്നതായും മന്ത്രാലയം വിശദീകരിച്ചു. രോഗബാധിതരായ എല്ലാവരും ഏഷ്യൻ രാജ്യക്കാരാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഉയർന്ന തലത്തിലുള്ള വൈദ്യസഹായം ഉറപ്പാക്കുന്നതിനും നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുമായി കുവൈറ്റ് പോയ്‌സൺ കൺട്രോൾ സെൻ്റര്, സുരക്ഷാ ഏജൻസികൾ, മറ്റ് പ്രസക്തമാറ് അധികാരികൾ എന്നിവരുമായി ഏകോപിപ്പിച്ച് എല്ലാ കേസുകളിലും 24/7 നിരീക്ഷണം തുടരുമെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജീവൻ രക്ഷിക്കാൻ എല്ലാവരും ജാഗ്രത പാലിക്കാൻ മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
വിഷബാധയേറ്റതായി സംശയിക്കുന്ന കേസുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ഹോട്ട്ലൈനുകൾ വഴിയോ അംഗീകൃത ആശയവിനിമയ മാർഗങ്ങൾ വഴിയോ ഉടൻ റിപ്പോർട്ട് ചെയ്യാനും ദ്രുത ഇടപെടലിനും ജീവൻ രക്ഷിക്കാനുള്ള പരിചരണം നൽകാനും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു