കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്കുന്ന ഹോം വോട്ടിങ് സംവിധാനത്തിലൂടെ രണ്ട് ദിവസങ്ങളിലായി വോട്ട് രേഖപ്പെടുത്തിയത് 7,562 പേര്.ആദ്യ ദിനം 3,119 പേരും രണ്ടാം ദിനം 4,443 പേരുമാണ് വീട്ടില്‍ നിന്ന് വോട്ട് രേഖപ്പെടുത്തിയത്.
ഓരോ നിയമസഭാ മണ്ഡലത്തിലും ഹോം വോട്ടിങ്ങിനായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ നേരത്തെ അപേക്ഷ നല്കിയ വോട്ടര്‍മാരുടെ വീടുകളിലെത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലീസ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് വോട്ടിങ്ങിനായി വീടുകളിലെത്തുന്നത്. ഏപ്രില്‍ അഞ്ച് വരെയാണ് ഹോം വോട്ടിങ് സംവിധാനം.
കോഴിക്കോട് ജില്ലയില്‍ 13 നിയമസഭ മണ്ഡലങ്ങളാണുള്ളത്. 2021-ലെ തെരഞ്ഞെടുപ്പില്‍ 13 മണ്ഡലങ്ങളില്‍ 11-ലും എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചിരുന്നു. രണ്ട് പതിറ്റാണ്ടായി കോണ്‍ഗ്രസിനെ സമ്പൂർണമായി കൈവിട്ട ജില്ലയായി മാറുകയായിരുന്നു കോഴിക്കോട്. 2001 ലെ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ ഇതുവരെ ഒരു കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിട്ടില്ല എന്ന കാര്യം നിലനില്‍ക്കെ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലേയും ലോക്സഭ തെരഞ്ഞെടുപ്പിലേയും മുന്നേറ്റത്തിലെ ആത്മവിശ്വാസത്തിലാണ് 2026-ല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്. കൊയിലാണ്ടിയിലും കോഴിക്കോട് നോർത്തിലുമാണ് അവസാനമായി കോണ്‍ഗ്രസ് എംഎല്‍എമാർ വിജയിക്കുന്നത്. പി ശങ്കരനും എ സുജനപാലനുമാണ് അവസാനമായി വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാർഥികള്‍. മുസ്ലിം ലീഗിന്റെയും കഴിഞ്ഞ തവണ മുതല്‍ ആർഎംപിയുടെയും എംഎല്‍എമാരാണ് യുഡിഎഫ് പ്രതിനിധികളായി ജില്ലയില്‍ നിന്ന് നിയമസഭയിലെത്തുന്നത്.

