അൽഹസ്സ: കരാർ പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാതെ എക്സിറ്റ് അടിച്ചപ്പോൾ വിഷമത്തിലായ മലയാളി, നിയമപോരാട്ടത്തിലൂടെ ഒടുവിൽ ആനുകൂല്യങ്ങൾ നേടിയെടുത്തു. 29 വർഷമായി അൽഹസ്സയിലെ ശുഖൈഖിൽ കണ്സ്ട്രക്ഷന് കമ്പനിയിൽ സൂപ്പർവൈസറായിരുന്ന എറണാകുളം സ്വദേശി രാജു ആണ് ദുരിതപർവ്വം കടന്നത്. നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ പോരാട്ടമാണ് വിജയം കണ്ടത്.
കഴിഞ്ഞ മാസമാണ് പ്രായമായതിന്റെ പേരിൽ കമ്പനി രാജുവിനെ എക്സിറ്റ് അടിച്ചത്. എന്നാൽ, വിരമിക്കുമ്പോൾ നൽകേണ്ട ആനുകൂല്യങ്ങൾ ഒന്നും നൽകാതെ നാട്ടിലേയ്ക്ക് അയയ്ക്കാനായിരുന്നു കമ്പനിയുടെ ശ്രമം. തുടർന്ന്, നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ നിർദ്ദേശപ്രകാരം, അൽഹസ്സ ലേബർ കോടതിയിൽ കമ്പനിയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തതോടെ രാജുവിന്റെ സ്പോൺസർ ചർച്ചകൾക്ക് തയ്യാറായി.
ഇന്ത്യൻ എംബസ്സി കൂടി ഇടപെട്ടതോടെ, സ്പോൺസർ എല്ലാ ആനുകൂല്യങ്ങളും നൽകാമെന്ന് സമ്മതിക്കുകയായിരുന്നു. തുടർന്ന് ലേബർ കോടതിയിലെ കേസ്സ് ഒത്തു തീർപ്പാക്കുകയും സ്പോൺസറുടെ വക്കീൽ എല്ലാ ആനുകൂല്യങ്ങളും കൈമാറുകയും ചെയ്തു.
കമ്പനി നൽകിയ വിമാനടിക്കറ്റിൽ അടുത്ത ആഴ്ച രാജു നാട്ടിലേയ്ക്ക് മടങ്ങും. നവയുഗം അൽഹസ്സ മേഖല നേതാക്കളായ ഉണ്ണി മാധവം, സിയാദ് പള്ളിമുക്ക്, സുശീൽ കുമാർ, ഷിബു താഹിർ എന്നിവരും ഈ കേസിൽ എല്ലാ സഹായവുമായി രാജുവിന് ഒപ്പമുണ്ടായിരുന്നു.