തന്റെ രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചവള്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തത് പകയായി; നവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തില്‍ ഭവിനും അനീഷയും പൊലീസിനോട് വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

തൃശൂർ: കാമുകി രണ്ട് നവജാത ശിശുക്കളെയും കൊന്ന് കുഴിച്ചുമൂടിയെന്ന യുവാവിന്റെ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ആമ്പല്ലൂർ ചേനക്കാല ഭവിൻ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പില്‍ അനീഷ (22) എന്നിവരാണ് കേസിലെ പ്രതികള്‍. ഭവിനില്‍ നിന്നാണ് രണ്ടുതവണയും അനീഷ ഗർഭം ധരിച്ചത്. രണ്ടു കുട്ടികളെയും പ്രസവത്തിന് തൊട്ടപിന്നാലെ അനീഷ കൊന്ന് കുഴിച്ചുമൂടി എന്നായിരുന്നു ഇയാള്‍ ഇന്നു പുലർച്ചെ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയത്. തുടർന്ന് ഭവിനെയും അനീഷയേയും വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വിവരങ്ങള്‍ പൊലീസിനെ അറിയിക്കുന്നതിലേയ്ക്ക് എത്തിച്ചതെന്ന് ഇവരെ ചോദ്യംചെയ്തതില്‍നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. അനീഷ ബന്ധത്തില്‍നിന്ന് പിൻമാറാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇവർ മറ്റൊരു വിവാഹം കഴിക്കാൻ നീക്കം നടത്തുന്നതായി ഭവിന് സംശയം ഉണ്ടായി. ഇത് കഴിഞ്ഞദിവസം ഇരുവരും തമ്മിലുള്ള തർക്കത്തിന് കാരണമായി. തുടർന്നാണ് സംഭവം വെളിയില്‍ പറയാൻ ഭവിൻ തയ്യാറായത്.

ശിശുക്കളുടെ അസ്ഥികളാണ് യുവാവ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആദ്യത്തെ കുട്ടി ഗർഭത്തില്‍വെച്ചുതന്നെ ജനിച്ചപ്പോള്‍ത്തന്നെ മരിച്ചിരുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നു. രണ്ടാമത്തെ കുട്ടിയുടേത് സ്വാഭാവിക മരണമല്ല. കുഞ്ഞിനെ കൊന്നതാണ്. പ്രസവശേഷം കുഞ്ഞ് കരയാൻ തുടങ്ങിയപ്പോള്‍ മുഖത്ത് കൈയമർത്തി ശ്വാസംമുട്ടിച്ച്‌ കൊല്ലുകയായിരുന്നെന്നും പൊലീസ് പറയുന്നു.

ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് ഭവിൻ സ്റ്റേഷനിലെത്തിയത്. വെള്ളിക്കുളങ്ങര സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് കുഞ്ഞുങ്ങളുടെ അമ്മ എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. പ്രസവിച്ചയുടൻ കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയെന്നും കർമം ചെയ്യാനായി അസ്ഥികള്‍ സൂക്ഷിച്ചുവെന്നും യുവാവ് പറയുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ഭവിനെയും യുവതിയേയും കസ്റ്റഡിയിലെടുത്തത്.

ഫേയ്‌സ്ബുക്കിലൂടെയാണ് യുവതിയെ‌ പരിചയപ്പെട്ടതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍, ഇരുവരും അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത് എന്നും ചില റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. 2021ലാണ് യുവതി ആദ്യം പ്രസവിച്ചത്. വീട്ടിലെ ശൗചാലയത്തില്‍ വെച്ചായിരുന്നു പ്രസവം നടന്നത്. ജനിച്ച ആണ്‍കുഞ്ഞ് മരിച്ചു എന്നാണ് യുവതി ഭവിനെ അറിയിച്ചത്. തുടർന്ന് യുവതിയുടെ വീടിന് സമീപം പറമ്പില്‍ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. കുഞ്ഞിന്റെ മരണത്തിനുശേഷം മരണാനന്തര ചടങ്ങ് നടത്തുന്നതിനായി മൃതദേഹത്തില്‍നിന്നുള്ള അസ്ഥികള്‍ എടുത്തുവെക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച്‌ യുവതി അസ്ഥി എടുക്കുകയും ഭവിന് കൈമാറുകയും ചെയ്തു.

2024-ല്‍ ആണ് രണ്ടാമത്തെ പ്രസവം നടന്നത്. യുവതിയുടെ വീട്ടില്‍ മുറിക്കുള്ളില്‍ വെച്ചാണ് പ്രസവം നടന്നതെന്നാണ് യുവാവ് പൊലിസിന് മൊഴിനല്‍കിയിരിക്കുന്നത്. ജനിച്ചയുടനേ ആണ്‍കുഞ്ഞ് മരിച്ചതായി യുവതി അറിയിക്കുകയും ഭവിന്റെ വീട്ടിലേക്ക് മൃതദേഹവുമായി യുവതി എത്തുകയും ചെയ്തു. പിന്നീട് ഇവർ മൃതദേഹം കുഴിച്ചിട്ടു എന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്.

സംഭവത്തില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തേണ്ടി വരുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ മന്ത്രവാദമോ അന്ധവിശ്വാസമോ ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

spot_img

Related Articles

Latest news