പാകിസ്ഥാന്റെ പിടിയിലായിരുന്ന ബിഎസ്‌എഫ് ജവാന് മോചനം. ബിഎസ്‌എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെ അതിര്‍ത്തി വഴി ഇന്ത്യയ്ക്ക് കൈമാറുകയാണ് ചെയ്തത്.രാവലെ 10.30ന് അട്ടാരിയിലെ ജോയിന്റ് ചെക്ക് പോസ്റ്റ് വഴിയാണ് ജവാനെ കൈമാറിയത്. 21 ദിവസങ്ങള്‍ക്ക് ശേഷമാണ് പൂർണം മോചിതനാവുന്നത്.പാകിസ്ഥാൻ റേഞ്ചേഴ്‌സുമായുള്ള സജീവമായ ചർച്ചയെ തുടർന്നാണ് പൂർണം കുമാർ ഷായെ മോചിതനാക്കിയതെന്ന് ബിഎസ്‌എഫ് അറിയിച്ചു.
ഏപ്രില്‍ 23നാണ് പൂർണം കുമാർ ഷായെ പാകിസ്ഥാൻ അറസ്റ്റ് ചെയ്യുന്നത്. 182-ാമത് ബിഎസ്‌എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിളായ പൂര്‍ണം ഇന്ത്യക്കും പാകിസ്ഥാനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ അതിർത്തി കടക്കുകയായിരുന്നു. തുടർന്ന് പാക് സൈന്യം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
ഫിറോസ്പൂർ സെക്ടറിലെ ഇന്ത്യ- പാക് അതിർത്തിയില്‍ നിന്ന് പാക് റേഞ്ചേഴ്‌സാണ് പൂർണം കുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. പൂർണം സൈനിക യൂണിഫോമില്‍ സർവീസ് റൈഫിളും കൈവശം വച്ച് കർഷകരോടൊപ്പം പോകുമ്പോഴാണ് അദ്ദേഹത്തെ പാകിസ്ഥാൻ പട്ടാളക്കാർ കസ്റ്റഡിയിലെടുത്തത്. പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ്.