തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സർക്കാരിന് ഡിജിപിയുടെ ശുപാർശ. എഡിജിപി പി.വിജയനെതിരെ വ്യാജമൊഴി നല്‍കിയെന്ന ആരോപണത്തിലാണ് നടപടി. വിജയന് സ്വർണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത്കുമാറിന്റെ മൊഴി. അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി. വിജയൻ നല്‍കിയ പരാതിയിലാണ് ഡിജിപി ഈ നിലപാട് കൈക്കൊണ്ടിരിക്കുന്നത്.
അതേസമയം, ഡിജിപിയുടെ ശുപാർശയില്‍ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എല്‍.എ.യുടെ പരാതിയില്‍ എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ നല്‍കിയ മൊഴിക്കെതിരേയാണ് എ.ഡി.ജി.പി. പി. വിജയൻ പരാതി നല്‍കിയിരുന്നത്.
കരിപ്പൂരിലെ സ്വർണക്കടത്തില്‍ വിജയന് ബന്ധമുണ്ടെന്ന് എസ്.പി. സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത്കുമാർ മൊഴിനല്‍കിയിരുന്നത്. എന്നാല്‍, ഈ മൊഴി അസത്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജയൻ പോലീസ് മേധാവിക്ക് കത്തുനല്‍കുകയായിരുന്നു. അദ്ദേഹം ഈ കത്ത് സർക്കാരിന് കൈമാറുകയും ചെയ്തു. മൊഴി സുജിത് ദാസ് നേരത്തേ നിഷേധിച്ചിരുന്നു.
തനിക്ക് ബന്ധമുള്ള തിരുവനന്തപുരത്തെ വ്യവസായി മുജീബുമായി വിജയനും ബന്ധമുണ്ടെന്ന് അജിത്കുമാർ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ്കാലത്ത് വിജയൻ നേതൃത്വം നല്‍കിയ ഭക്ഷണവിതരണ പരിപാടിയില്‍ മുജീബും ബന്ധപ്പെട്ടിരുന്നു. മാമി തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ആഷിക്ക് എന്ന വ്യക്തിയുമായി മലപ്പുറത്തെ ‘നന്മ’ എന്ന സംഘടനവഴി വിജയനു ബന്ധമുണ്ടായിരുന്നെന്നും അജിത്കുമാറിന്റെ മൊഴിയിലുണ്ട്. തന്നെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് അജിത്കുമാർ നല്‍കിയ മൊഴിയെന്നു കാട്ടിയാണ് വിജയൻ പരാതിനല്‍കിയത്.