ഓണ്‍ലൈന്‍ തട്ടിപ്പ് തടയാന്‍ പരിഷ്കാരവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മൊബൈല്‍ സിം നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്യുമ്ബോള്‍ അതേ നമ്ബറില്‍ ഡ്യൂപ്ലിക്കേറ്റ് സിം വാങ്ങുന്നവര്‍ ശ്രദ്ധിക്കുക: പുതിയത് ആക്ടിവേറ്റായി 24 മണിക്കൂര്‍ എസ്.എം.എസ് അയക്കാനോ സ്വീകരിക്കാനോ കഴിയില്ല.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ കേന്ദ്ര ടെലികോം വകുപ്പ് നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ വിലക്ക്. ഇത് നടപ്പില്‍ വരുത്താന്‍ സേവന ദാതാക്കള്‍ക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

സിം കേടാവുകയോ മോഷ്ടിക്കപ്പെടുകയോ നഷ്ടമാവുകയോ ചെയ്യുമ്ബോഴാണ് അതേ നമ്ബറില്‍ പുതിയ സിമ്മിനായി അപേക്ഷ നല്‍കുന്നത്. തിരിച്ചറിയല്‍ രേഖയും മറ്റും പരിശോധിച്ചാണ് ഇത് അനുവദിക്കുന്നതെങ്കിലും വ്യാജരേഖ ചമച്ച്‌ സിം കാര്‍ഡ് സ്വന്തമാക്കി ഒ.ടി.പി വഴി തട്ടിപ്പുകാര്‍ പണം തട്ടുന്നത് വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി കേന്ദ്രം രംഗത്തുവന്നത്.

വ്യാജ തിരിച്ചറിയല്‍ രേഖ നല്‍കി തട്ടിപ്പുകാരന്‍ പുതിയ സിം എടുക്കുന്ന രീതിയാണ് സിം സ്വാപ്പിങ്. പുതിയ സിം അനുവദിക്കുന്നതോടെ ആദ്യ സിം ബ്ലോക്ക് ആവുകയും തട്ടിപ്പുകാരന്റെ സിം പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും. തുടര്‍ന്ന് ബാങ്ക് ഇടപാടുകള്‍ക്കുള്ള ഒടിപി തട്ടിപ്പുകാരന്റെ ഫോണിലെത്തുകയും സിം ഉടമയ്ക്കു പണം നഷ്ടമാകുകയും ചെയ്യും. പണം ലഭ്യമായാല്‍ സിം ഉപേക്ഷിക്കും. എന്നാല്‍, 24 മണിക്കൂര്‍ എസ്.എം.എസ് വിലക്ക് ഏര്‍പ്പെടുത്തുന്നതോടെ യഥാര്‍ഥ ഉടമയ്ക്ക് പരാതിപ്പെട്ട് സിം ബോക്ക് ചെയ്യാന്‍ സമയം ലഭിക്കും. തട്ടിപ്പുകാര്‍ക്ക് ഉടനടി ഒ.ടി.പി ലഭിക്കുന്നത് ഒഴിവാകുകയും ചെയ്യും.

നിലവിലുള്ള സിം മാറ്റിവാങ്ങാന്‍ കര്‍ശന പരിശോധന വേണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. പുതിയ സിം കാര്‍ഡുകള്‍ അനുവദിക്കാന്‍ യഥാര്‍ഥ ഉപഭോക്താക്കളുടെ സമ്മതം തേടുന്നതിന് 2016ലും 2018ലും വിശദമായ നടപടിക്രമങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

spot_img

Related Articles

Latest news