ഉത്തരാഖണ്ഡിനെ തകര്‍ത്ത മിന്നല്‍ പ്രളയത്തിനു കാരണം എന്ത്?

മിന്നല്‍ പ്രളയത്തിനു കാരണം മഞ്ഞുമല ഉരുകിയുണ്ടായ ചെറു തടാകം തകര്‍ന്നത്? രണ്ടു ഹിമാനികള്‍ കൂട്ടിമുട്ടി വന്‍തോതില്‍ വെള്ളം ഇടകലരുമ്പോഴും അപകടമുണ്ടാകാമെന്നും നിരീക്ഷണം; 90 മീറ്റര്‍ മുതല്‍ 3000 മീറ്റര്‍ വരെയുള്ള ഹിമാനികള്‍ ഹിമാലയത്തില്‍ പതിവ്; ഉത്തരാഖണ്ഡിലുണ്ടായ നാശനഷ്ടത്തെ കുറിച്ചുള്ള കണക്കുകള്‍ ഇപ്പോഴും തിട്ടമില്ല

ചമോലി: കോവിഡ് മഹാമാരിയുടെ കാലത്തുണ്ടായ ദുരന്തമായതിനാല്‍ ഒരുപക്ഷേ വലിയൊരു ദുരന്തത്തില്‍ നിന്നും രക്ഷപെട്ടു എന്നാണ് ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ പൊതുവേയുള്ള വിലയിരുത്തല്‍. തണുപ്പുകാലത്ത് വലിയ തോതില്‍ ടൂറിസ്റ്റുകള്‍ എത്തുന്ന സ്ഥലത്താണ് മിന്നല്‍ പ്രളയം ഉണ്ടായത്. കോവിഡ് പശ്ചാത്തലത്തില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതു കൊണ്ട് മാത്രം ആൾത്തിരക്ക് കുഞ്ഞതോടെ മരണസംഖ്യ കുറഞ്ഞു. എന്നാല്‍, പ്രാദേശികമായി ഉണ്ടായ മരണങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും കൃത്യമായ കണക്കുകള്‍ വ്യക്തമായിട്ടില്ല.

എങ്ങനെയാണ് ഉത്തരാഖണ്ഡിനെ തകര്‍ത്ത അപകടം ഉണ്ടായതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതകള്‍ വരാനുണ്ട്. മഞ്ഞുമല ഉരുകിയുണ്ടായ തടാകം പൊട്ടിയതാവാം ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തിനു വഴിതെളിച്ചതെന്നാണ് ഇതേക്കുറിച്ചുള്ള ഒരു വിലയിരുത്തല്‍. ഹിമാചല്‍പ്രദേശിലെ മണാലിയിലെ സ്‌നോ ആന്‍ഡ് അവലാഞ്ച് സ്റ്റഡി എസ്റ്റാബ്ലിഷ്‌മെന്റ് (സാസെ) മുന്‍ ഡയറക്ടര്‍ ഡോ. നരേഷ് കുമാര്‍ ഉള്‍പ്പടെ ഉള്ളവരാണ് ഈ നിരീക്ഷണം പങ്കുവെക്കുന്നത്.

മഞ്ഞുമലകളില്‍ ഉണ്ടാകാറുള്ള ഹിമപാതത്തില്‍ (അവലാഞ്ച്) പലപ്പോഴും സൈനികരും മറ്റും അപകടത്തില്‍പ്പെടാറുണ്ട്. ആഗോളതാപനത്തിന്റെ ഫലമായും മറ്റു കാരണങ്ങളാലും മഞ്ഞുമലകള്‍ ചുരുങ്ങാറുണ്ട്. മഞ്ഞുമലയുടെ സ്ഥാനത്ത് ഉരുകി അവശേഷിക്കുന്ന ജലം തടാകമായി രൂപാന്തരപ്പെടും. ഇങ്ങനെ രൂപപ്പെടുന്ന തടാകത്തിന്റെ ഭിത്തികള്‍ ദുര്‍ബലമായിരിക്കും. ഹിമപാതം മൂലമോ മറ്റു കാരണങ്ങളാലോ തടാകം തകര്‍ന്ന് ജലം നദിയിലേക്കു കുത്തിയൊഴുകിയതാകാം പ്രളയത്തിനു വഴിതെളിച്ചതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

സാധാരണഗതിയില്‍ ഹിമപാതം മൂലം മാത്രം ഇത്ര വന്‍ പ്രളയം ഈ പ്രദേശങ്ങളില്‍ സംഭവിക്കാറില്ലെന്ന. എന്നാല്‍ മഞ്ഞുമല ഉരുകിയുണ്ടായ തടാകമാണ് വന്‍ദുരന്തത്തിലേക്ക് വഴിവെച്ചതെന്നാണ് വിലയിരുത്തല്‍. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സാസെയാണ് സൈന്യത്തിനു വേണ്ടി ഹിമാലയന്‍ അതിര്‍ത്തികളിലെ ഹിമപാത സാധ്യതകളെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നത്. സിയാച്ചിനിലും മറ്റു ഹിമാലയന്‍ അതിര്‍ത്തികളിലും ഹിമപാതം മൂലമുള്ള അപകടങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. എന്നാല്‍ അവ സംബന്ധിച്ചു വേണ്ടത്ര മുന്നറിയിപ്പ് നല്‍കാന്‍ അടുത്ത കാലത്തായി സാസേയിലെ ശാസ്ത്രജ്ഞര്‍ക്കു സാധിക്കുന്നുണ്ട്.

വലിയ മഞ്ഞുമലകളെക്കാള്‍ ദ്രുതഗതിയില്‍ ഉരുകി തടാകങ്ങളായി മാറുന്നതു ചെറിയ മഞ്ഞുമലകളാണെന്ന് അടുത്ത കാലത്തു നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി സാസെയിലെ മറ്റൊരു ശാസ്ത്രജ്ഞന്‍ പറഞ്ഞു. 2016 ല്‍ ഏതാനും ആഴ്ചകളുടെ വ്യത്യാസത്തില്‍ പടിഞ്ഞാറന്‍ ടിബറ്റിലെ 2 മഞ്ഞുമലകള്‍ ദ്രുതഗതിയില്‍ തകര്‍ന്നതു ഹിമപാതത്തിന് കാരണമായിട്ടുണ്ട്. ലഡാക്ക് ഉള്‍പ്പെട്ട പടിഞ്ഞാറന്‍ ഹിമാലയാതിര്‍ത്തികളില്‍ സംഭവിക്കുന്നത്ര ഹിമപാതം ഉത്തരാഖണ്ഡ് പ്രദേശത്തും കിഴക്കന്‍ ഹിമാലയന്‍ പ്രദേശങ്ങളിലും സംഭവിക്കാറില്ലെന്ന് സൈനികോദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരാഖണ്ഡ് അതിര്‍ത്തികളില്‍ മണ്ണിടിച്ചിലും പ്രളയവുമാണു കൂടുതല്‍ ദുരന്തങ്ങളുണ്ടാക്കുന്നത്.

തപോവന്‍ മേഖലയിലെ ഹിമാനി അഥവാ ഗ്ലേഷ്യര്‍ പൊട്ടി ഋഷിഗംഗ വൈദ്യുത നിലയത്തിനു നാശമുണ്ടായതാണു വെള്ളപ്പൊക്കത്തിനു കാരണമെന്നാണു ചമോലി പൊലീസും വ്യക്തമാക്കുന്നത്. പര്‍വതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലുമായി ഒഴുകിനടക്കുന്ന മഞ്ഞുപാടങ്ങളാണു ഹിമാനി അഥവാ ഗ്ലേഷ്യര്‍. ഹിമാലയത്തിലും ഹിമാനികള്‍ ഏറെയുണ്ട്. 90 മീറ്റര്‍ മുതല്‍ 3000 മീറ്റര്‍ വരെ ഇവയ്ക്കു കനമുണ്ടാകും. ദിവസവും ഒരു സെന്റിമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ ദൂരം സഞ്ചരിക്കും. വലിയ ശുദ്ധജല സ്രോതസ്സുകളായ ഇവ സമുദ്രങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ജലസംഭരണികളുമാണ്.

ഹിമാനികള്‍ പൊട്ടി അതിനുള്ളില്‍ സംഭരിച്ച വെള്ളം അതിവേഗം പുറത്തേക്ക് ഒഴുകുന്നതാണു ഹിമാനി തടാക സ്‌ഫോടന വെള്ളപ്പൊക്കം (Glacial Lake Outburst Flood- GLOF) എന്നറിയപ്പെടുന്നത്. വലുപ്പം വ്യത്യസ്തമായിരിക്കുമ്ബോഴും നൂറു മുതല്‍ ലക്ഷക്കണക്കിനു വരെ ദശലക്ഷം ക്യുബിക് മീറ്റര്‍ ജലം ഓരോ ഹിമാനികളിലും ഉണ്ടാകാമെന്നതാണു ദുരന്തതീവ്രത കൂട്ടുന്നത്.

പല കാരണങ്ങളാല്‍ ഹിമാനികള്‍ പൊട്ടി ദുരന്തമുണ്ടാകാം. മണ്ണൊലിപ്പ്, ജലത്തിന്റെ മര്‍ദം കൂടുന്നത്, മഞ്ഞിന്റെയോ പാറകളുടെയോ പ്രവാഹം, ഭൂകമ്ബം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയെല്ലാം കാരണങ്ങളാണ്. രണ്ടു ഹിമാനികള്‍ കൂട്ടിമുട്ടി വന്‍തോതില്‍ വെള്ളം ഇടകലരുമ്ബോഴും അപകടമുണ്ടാകാം. ഏതാനും മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകളും ദിവസങ്ങളും വരെ നീളുന്ന ജലപ്രവാഹം ഹിമാനികളില്‍ ഉണ്ടാകാറുണ്ട്. വേനല്‍ക്കാലത്ത് ഹിമാനികള്‍ കൂടുതലായി ഉരുകുമ്ബോള്‍ നദികളില്‍ വെള്ളപ്പൊക്കം സാധാരണമാണ്. ഹിമാനികളിലെ വെള്ളത്തിന്റെ അളവ് മനസ്സിലാക്കാന്‍ പറ്റാത്തതും ഭൂകമ്ബം പോലുള്ള അപ്രതീക്ഷിത കാരണങ്ങളും കാരണം ഹിമാനിത്തകര്‍ച്ച മുന്‍കൂട്ടി പ്രവചിക്കുക അസാധ്യമാണ്. കുത്തിയൊലിച്ചു വരുന്ന വെള്ളത്തിന്റെ അളവ് അപകടനില കൂട്ടുന്നു.

ദുരന്തത്തിന്റെ വ്യാപ്തി ഇനിയും കണക്കാക്കിയിട്ടില്ല

അതിശക്തമായ വെള്ളപ്പൊക്കം സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ കണക്ക് പുറത്തു വരുന്നതേയുള്ളൂ. ഇവിടെ ജലവൈദ്യുത പദ്ധതിയില്‍ പ്രവര്‍ത്തിച്ചുവന്ന നൂറ്റിയന്‍പതോളം തൊഴിലാളികള്‍ ഉള്‍പ്പെടെ 170 പേരെ കാണാനില്ലെന്നാണ് ഒടുവിലെ വിവരം. എന്‍ടിപിസിയുടെ തപോവന്‍ ഋഷിഗംഗ ജലവൈദ്യുത നിലയം പൂര്‍ണമായും ഒലിച്ചുപോയതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിനു കര, വ്യോമസേനകള്‍ രംഗത്തുണ്ട്. 2013ലെ ദുരന്ത സമയത്തെ മാതൃകയിലാണു രക്ഷാപ്രവര്‍ത്തനം. അളകനന്ദ, ധൗലിഗംഗ നദികള്‍ കരകവിഞ്ഞതാണു വന്‍ ദുരന്തത്തിലേക്കു നയിച്ചത്. ആയിരക്കണക്കിനു പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. നിരവധി വീടുകള്‍ ഒലിച്ചുപോയി. എന്താണ് ഉത്തരാഖണ്ഡില്‍ സംഭവിച്ചത്? ഇത്രയും വലിയ അപ്രതീക്ഷിത ദുരന്തത്തിനു കാരണമെന്തെന്നു നോക്കാം.

നാശം വിതച്ച 2013ല്‍ മേഘസ്ഫോടന ദുരന്തം

മേഘസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയം ഹിമാലയന്‍ മേഖലയില്‍ കൊടുംനാശം വിതച്ചത് 2013ലാണ്. അത്രയും വലിയ ദുരന്തമാണ് ഇതെന്ന വിലയിരുത്തല്‍ പുറത്തുവന്നിട്ടില്ല. 2004ലെ സൂനാമിക്കു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു ഇത്. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളെ കശക്കിയെറിഞ്ഞു. ഹിമാലയന്‍ പര്‍വതനിരകളുടെ മടിത്തട്ടിലുള്ള സംസ്ഥാനങ്ങളുടെ ജീവശ്വാസമായിരുന്ന വിനോദസഞ്ചാര മേഖല ഈ ദുരന്തത്തില്‍ തകര്‍ന്നു. ഔദ്യോഗിക കണക്കുപ്രകാരം 5,700 പേരാണു ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.

ഹിമാലയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ കേദാര്‍നാഥ്, ബദരീനാഥ് എന്നിവിടങ്ങളിലും അന്ന് പ്രളയം വന്‍നാശം വിതച്ചു. കേരളത്തില്‍ നിന്നുള്‍പ്പെടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ തീര്‍ത്ഥാടകര്‍ മരിച്ചു. ഹിമാലയ പര്‍വതനിരകളിലുണ്ടായ മേഘസ്ഫോടനത്തില്‍ കേദാര്‍നാഥിലെ മന്ദാകിനി നദി കരകവിഞ്ഞതാണു ദുരന്തത്തിനു തുടക്കമിട്ടത്.

നിനച്ചിരിക്കാതെ കുത്തിയൊലിച്ചെത്തിയ പ്രളയജലത്തില്‍ പരിസര പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പല ഗ്രാമങ്ങളും ഇല്ലാതായി. പ്രദേശങ്ങളിലെ നദികളെല്ലാം കരകവിഞ്ഞൊഴുകിയതോടെ മണ്ണിടിച്ചിലും രൂക്ഷമായി. റോഡുകള്‍ ഭൂരിഭാഗവും തകര്‍ന്നു. ഹിമാലയന്‍ മേഖലയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന എന്‍എച്ച്‌ 58 ഏറെക്കുറെ ഒലിച്ചുപോയി. നാലു ദിവസം നിര്‍ത്താതെ മഴ പെയ്തതും മലനിരകളില്‍ മഞ്ഞുരുകിയതും സ്ഥിതി വഷളാക്കുകയായിരുന്നു.

spot_img

Related Articles

Latest news