ചാരവൃത്തിക്ക് അറസ്റ്റിലായ ഹരിയാനയിലെ ട്രാവല്‍ വ്ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ ചാറ്റുകള്‍ പുറത്ത്, ”പാകിസ്‌താനില്‍നിന്ന്‌ വിവാഹം കഴിക്കണമെന്ന്‌ ആഗ്രഹം”

ന്യൂഡല്‍ഹി: പാകിസ്‌താനുവേണ്ടി ചാരവൃത്തി നടത്തിയതിന്‌ അറസ്‌റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ വാട്ട്‌സ്‌ആപ്പ്‌ ചാറ്റുകള്‍ പുറത്ത്‌.പാകിസ്‌താന്‍ ചാരസംഘടന ഇന്റര്‍ സര്‍വീസസ്‌ ഇന്റലിജന്‍സ്‌(ഐ.എസ്‌.ഐ) ഉദ്യോഗസ്‌ഥന്‍ അലി ഹസനുമായി നടത്തിയ ചാറ്റിന്റെ വിശദാംശങ്ങളാണ്‌ എന്‍.ഐ.എക്കു ലഭിച്ചത്‌.

പാകിസ്‌താനില്‍നിന്ന്‌ വിവാഹം കഴിക്കണമെന്നാണ്‌ തന്റെ ആഗ്രഹമെന്ന്‌ അലി ഹസന്‌ അയച്ച സന്ദേശത്തില്‍ ജ്യോതി പറയുന്നുണ്ട്‌. ഇരുവരും തമ്മില്‍ നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിനുള്ള തെളിവുകളും എന്‍.ഐ.എക്കു ലഭിച്ചു.

ജോ(ജ്യോതി), നീ എപ്പോഴും സന്തോഷവതി ആയിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. നീ പുഞ്ചിരിച്ചു കൊണ്ടിരിക്കട്ടെ, ജീവിതത്തില്‍ ഒരിക്കലും നിരാശകള്‍ നേരിടേണ്ടി വരില്ല”- ജ്യോതിക്ക്‌ അലി ഹസന്‍ ഹിന്ദിയില്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. കോഡ്‌ ഭാഷ ഉപയോഗിച്ചും ഇരുവരും വാട്ട്‌സ്‌ആപ്പില്‍ ചാറ്റ്‌ ചെയ്‌തിരുന്നു. ഇന്ത്യയുടെ രഹസ്യവിവരങ്ങള്‍ ഇത്തരത്തിലാണു കൈമാറിയിരുന്നതെന്നാണു വിവരം.

അന്വേഷണത്തിനിടെ ജ്യോതിയുടെ നാല്‌ ബാങ്ക്‌ അക്കൗണ്ടുകള്‍ എന്‍.ഐ.എ. കണ്ടെത്തി. ഇതില്‍ ഒരു ബാങ്ക്‌ അക്കൗണ്ടിലേക്കു ദുബായിയില്‍നിന്നുള്ള പണമിടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്‌. എവിടെനിന്നൊക്കെ ജ്യോതിക്കു പണം ലഭിച്ചെന്നുള്ള വിവരങ്ങളാണ്‌ എന്‍.ഐ.എ. അന്വേഷിക്കുന്നത്‌.

ഇന്‍സ്‌റ്റഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ജ്യോതി രണ്ടു തവണ പാകിസ്‌താന്‍ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയിലെ പാക്‌ ഹൈമ്മിഷനിലെ ഉദ്യോഗസ്‌ഥനായ റഹീമുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നു. ഇയാളാണു ജ്യോതിയെ പാക്‌ ചാരസംഘടനയിലെ ഉദ്യോഗസ്‌ഥര്‍ക്കു പരിചയപ്പെടുത്തിയതെന്നും വ്യക്‌തമായിട്ടുണ്ട്‌. ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ ഉള്‍പ്പെടെ ജ്യോതി പാക്‌ ചാരന്‍മാരുമായി പങ്കുവച്ചിട്ടുണ്ടെന്നാണ്‌ എന്‍.ഐ.എയുടെ കണ്ടെത്തല്‍. ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയായ ജ്യോതി മല്‍ഹോത്രയെ കഴിഞ്ഞയാഴ്‌ചയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത്‌ ഇന്ത്യയില്‍ ബ്ലാക്ക്‌ ഔട്ട്‌ ഏര്‍പ്പെടുത്തിയതിനെ കുറിച്ചുള്ള വിവരവും ജ്യോതി പാകിസ്‌താനു നല്‍കിയിട്ടുണ്ട്‌. ബംഗ്ലാദേശ്‌ സന്ദര്‍ശിക്കാന്‍ ജ്യോതി പദ്ധതിയിട്ടിരുന്നതായുള്ള രേഖകള്‍ അന്വേഷണസംഘം കണ്ടെത്തി. ബംഗ്ലാദേശ്‌ വീസയ്‌ക്ക് വേണ്ടിയുള്ള അപേക്ഷാ ഫോമുകളാണ്‌ പോലീസ്‌ പരിശോധനയില്‍ കണ്ടെത്തിയത്‌. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ജ്യോതി ഡാനിഷുമായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച്‌ മുതല്‍ ഡാനിഷുമായി നടത്തിയ ചാറ്റുകള്‍ ജ്യോതി ഡിലീറ്റ്‌ ചെയ്‌തിട്ടുണ്ട്‌.

spot_img

Related Articles

Latest news