തിരുവനന്തപുരം: 2022-ൽ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചു. വിമാന സുരക്ഷാനിയമം കേസിൽ ബാധകമല്ലെന്ന നിലപാടിലാണ് സിവിൽ ഏവിയേഷൻ വകുപ്പ് സംസ്ഥാനത്തെ അറിയിച്ചത്.
2022 ജൂൺ 13-ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരം എത്തിച്ച ഇൻഡിഗോ 6E-7407 വിമാനത്തിലാണ് സംഭവം നടന്നത്. മുൻ എംഎൽഎ കെ.എസ്. ശബരിനാഥൻ ഉൾപ്പെടെ യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, ആർ.കെ. നവീൻകുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് വിമാനത്തിനുള്ളിൽ പ്രതിഷേധം ആഹ്വാനം ചെയ്തതെന്നും പ്രവർത്തകർ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പൊലീസ് റിപ്പോർട്ട്.
വധശ്രമത്തിന് പുറമെ, വിമാന യാത്രക്കാരെ അപകടത്തിലാക്കൽ, വിമാനത്തിന് കേടുപാടുകൾ വരുത്തൽ തുടങ്ങിയ വ്യോമയാന നിയമത്തിലെ വകുപ്പുകളും ചേർത്തിരുന്നു. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കാൻ സംസ്ഥാനം കേന്ദ്രത്തിന്റെ അനുമതി തേടിയെങ്കിലും മൂന്ന് വർഷമായി അനുമതി ലഭിച്ചിരുന്നില്ല.
അനുമതി ലഭിക്കാത്തതിനാൽ കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഒടുവിൽ രണ്ടാഴ്ച മുമ്പ് കേന്ദ്രം ഔദ്യോഗികമായി അനുമതി നിഷേധിച്ചുകൊണ്ടുള്ള മറുപടി നൽകി.