തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവിയുടെ ഫോണ്‍സംഭാഷണം പുറത്തായ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കെപിസിസി.തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. ഫോണ്‍ സംഭാഷണം ചോർത്തലിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്നും പരിശോധിക്കും. വേഗത്തില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കെപിസിസി നിർദ്ദേശം.
ഫോണ്‍ സംഭാഷണം പുറത്തായത് പാർട്ടിക്ക് തിരിച്ചടിയായെന്നും പ്രവർത്തകരോട് വിശദീകരിക്കാൻ കഴിയാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നുമാണ് നേതാക്കളുടെ വിലയിരുത്തല്‍.അതിനിടെ, ഫോണ്‍ ചോർത്തിയെന്ന ആരോപണ വിധേയൻ പൊലീസില്‍ പരാതി നല്‍കി. എ ജലീല്‍ വെഞ്ഞാറമൂടാണ് തനിക്കെതിരെ വ്യാപക സൈബർ ആക്രമണം നടക്കുന്നുവെന്ന് പരാതി നല്‍കിയത്. താൻ ഫോണ്‍ ചോർത്തിയില്ല എന്നും ജലീല്‍ പറയുന്നു.
കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയാണ് ഇദ്ദേഹം.അതേസമയം, പാലോട് രവിക്ക് പിന്നാലെ പത്തിലധികം ഡിസിസി അധ്യക്ഷന്‍മാരുടെ സ്ഥാനം തെറിക്കുമെന്ന് സൂചന. കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍പകുതിയില്‍ അധികം പേരെയും ഒഴിവാക്കുമെന്നാണ് വിവരം. കെപിസിസി പുനഃസംഘടന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി നേതാക്കള്‍ ഈ ആഴ്ച തന്നെ ദില്ലിയിലേക്ക്പോയേക്കും. തൃശൂര്‍, എറണാകുളം, മലപ്പുറം ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് മാത്രമേ ഇളവ് ലഭിക്കാന്‍ സാധ്യതയുള്ളു എന്നും റിപ്പോർട്ടുണ്ട്.